
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ളയുടെ യാത്ര വീണ്ടും മാറ്റി. ദൗത്യം നാളെ നടക്കാൻ സാധ്യത. റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങളെന്ന് സൂചന. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ന് വൈകുന്നേരം വൈകിട്ട് 5.30ന് ആയിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
കെന്നഡി സ്പേസ് സെന്ററിൽ ഭാഗത്ത് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യമായിരിക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദൗത്യം മാറ്റിവെക്കാൻ ഇതും കാരണമാകാം എന്നാണ് റിപ്പോർട്ട്. നാല് ക്രൂ അംഗങ്ങളായിരുന്നു ഇന്ന് യാത്ര തിരിക്കാൻ ഇരുന്നത്. ഇന്നലെ നടത്താനിരുന്ന ദൗത്യം ശക്തമായ കാറ്റിനെ തുടർന്നായിരുന്നു ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നത്.
ആക്സിയം സ്പേസ്, നാസ, ഐ എസ് ആർ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. 31 രാജ്യങ്ങളിൽ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങൾ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണു യാത്രയുടെ കമാൻഡർ. സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. 715 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചിലവിടുന്നത് .