
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങിയ
പഞ്ചമിച്ചന്ദ്രിക…
********
ഇന്നത്തെപോലെ കൊലപാതകങ്ങൾ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തെ പ്രകമ്പനം കൊള്ളിച്ച സംഭവമായിരുന്നു
വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന “അമ്മാളുക്കുട്ടി കൊലക്കേസ് ” .
സമൂഹത്തിൽ വിലയും നിലയുമുള്ള ഒരു കോളേജ് പ്രൊഫസർ തന്റെ പ്രണയ സാഫല്യത്തിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമായിരുന്നു അമ്മാളുക്കുട്ടി കൊലക്കേസിന് ആസ്പദമായത് .
ഏകദേശം ഒരു മാസത്തോളം കേരളത്തിലെ പത്രമാധ്യമങ്ങളുടെ സ്ഥിരം തലക്കെട്ട് അമ്മാളുക്കുട്ടി കൊലക്കേസിനെക്കുറിച്ചു മാത്രമായിരുന്നു എന്നറിയുമ്പോൾ ഈ കൊലക്കേസ് കേരളത്തിൽ സൃഷ്ടിച്ച പ്രകമ്പനം എത്രയായിരുന്നുവെന്ന് ഊഹിക്കാമല്ലോ ….?
വിവാദമായ ഈ സംഭവത്തെ ആസ്പദമാക്കി
കോട്ടയം ജില്ലക്കാരനായ ഇലവുങ്കൽ ജോൺ ഫിലിപ്പ് എന്ന ചെറുപ്പക്കാരൻ ഒരു നീണ്ടകഥ എഴുതുന്നു.
ഈ നീണ്ടകഥ
“മലയാള മനോരമ ” വാരികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ വാരികയുടെ സർക്കുലേഷൻ ലക്ഷങ്ങളിലേക്ക് കുതിച്ചുയർന്നു .
മാത്രമല്ല മലയാള സിനിമയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ചാക്കോ ഈ നീണ്ടകഥ സിനിമയാക്കാൻ മുന്നോട്ടുവരികയുമുണ്ടായി . അങ്ങനെ ഉദയായുടെ ബാനറിൽ അമ്മാളുക്കുട്ടി കൊലക്കേസ് “ഭാര്യ “എന്ന പേരിൽ ചലച്ചിത്രമാക്കി .
“പെരിയാറേ പെരിയാറേ
പര്‍വ്വതനിരയുടെ പനിനീരേ
കുളിരും കൊണ്ട്
കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ….”
എന്ന പ്രശസ്ത ഗാനമുൾപ്പടെ വയലാർ ദേവരാജൻ ടീമിൻ്റെ
9 സൂപ്പർ ഹിറ്റ് ഗാനങ്ങളും സത്യൻ്റേയും രാഗിണിയുടേയും മത്സര അഭിനയവും കൊണ്ട്
100 ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിച്ച “ഭാര്യ ” വൻ വിജയം നേടിയതോടെ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ എഴുത്തുകാരനായി മാറിയ ഇലവുങ്കൽ ജോൺ ഫിലിപ്പാണ് കാനം ഇ ജെ എന്ന പേരിൽ മലയാള സാഹിത്യത്തിൻ്റെ ഗതി മാറ്റി മറിച്ച ജനപ്രിയ സാഹിത്യകാരൻ .
മലയാള സാഹിത്യ രംഗത്ത് നീണ്ടകഥ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് കാനം ഇ ജെ ആയിരുന്നു.
മലയാള മനോരമ വാരികയിൽ അദ്ദേഹം എഴുതിയ
“പമ്പാനദി പാഞ്ഞൊഴുകുന്നു”
എന്ന നീണ്ടകഥ കൂടെ പുറത്തുവന്നതോടെ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള എഴുത്തുകാരനായി
ഇദ്ദേഹം .
പി എൻ പണിക്കരുടെ “വായിച്ചു വളരുക ” എന്ന സന്ദേശം കേരള സമൂഹത്തിൽ വേരോടിയതിന് പിന്നിൽ കാനത്തിന്റെ സാഹിത്യകൃതികൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് ക്ഷീണിച്ചു വരുന്ന സാധാരണ തൊഴിലാളികൾ പോലും തങ്ങളുടെ ചെറിയ കൂലിയിൽ നിന്നും 15 പൈസ മാറ്റിവെച്ച് മനോരമ വാരിക വാങ്ങി വായിക്കാൻ തയ്യാറായത് അദ്ദേഹത്തിൻ്റെ എഴുത്തിലെ ആകർഷക ശൈലി ഒന്നുകൊണ്ട് മാത്രമായിരുന്നു.
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ” മനോരാജ്യം” വാരിക ആരംഭിച്ചതും കാനം ഇ ജെ യുടെ ഒരു വലിയ സാഹിത്യ സംഭാവനയാണ്.
ഏറെ പ്രശസ്തമായ കോട്ടയത്തെ
സി എം എസ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന ഇദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു പിൽക്കാലത്ത് കേരള മുഖ്യമന്ത്രിയായി തീർന്ന
ശ്രീ ഉമ്മൻചാണ്ടി .
സിനിമക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്ന കാനത്തിൻ്റെ
27 നോവലുകൾ
ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ , കലയും കാമിനിയും, കുടുംബിനി, ഭർത്താവ്, കളിയോടം , കാട്ടുമല്ലിക , പുത്രി, പ്രിയതമ , തിരിച്ചടി, അദ്ധ്യാപിക , ജ്വാല ,
നേഴ്സ് , ദത്തുപുത്രൻ, നിലയ്ക്കാത്ത ചലനങ്ങൾ , സ്വർഗ്ഗപുത്രി , യാമിനി , അഗ്നിമൃഗം , ആരും അന്യരല്ല, ഹർഷബാഷ്പം , അവൾ വിശ്വസ്തയായിരുന്നു ,
കടത്ത് , ഏദൻതോട്ടം ,
ഒരു വർഷം ഒരു മാസം , ഹിമവാഹിനി , സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം, തിരക്കിൽ അൽപം സമയം,
തുടങ്ങിയ ഒട്ടുമിക്ക സിനിമകളും വലിയ സാമ്പത്തിക വിജയം നേടിയെടുത്തവയായിരുന്നു.
കഥകളും നോവലുകളും നാടകങ്ങളും കൂടാതെ നല്ലൊരു ഗാനരചയിതാവ് കൂടിയായിരുന്നു
കാനം ഇ ജെ .
“പുഞ്ചിരിപ്പൂവുമായി
പഞ്ചമി ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി…”
( യാമിനി )
“മനസ്സ് ഒരു സമുദ്രം…”
(മനസ്സ് ഒരു മഹാസമുദ്രം)
രത്നരാഗമുണര്‍ന്ന നിന് കവിളില്‍
ലജ്ജയില്‍ മുത്തുകളൊഴുകി
ചിത്രമൃഗമിഴി എന്മനതാരില്
എത്ര കവിതകളെഴുതി
നീ എഴുതി
(ചിത്രം യാമിനി )
“വെള്ളിപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത്…..”
( ഹർഷബാഷ്പം )
“തിരയും തീരവും ചുംബിച്ചുറങ്ങി
തരിവളകൾ വീണു കിലുങ്ങി
നദിയുടെ നാണം നുരകളിലൊതുങ്ങി
നനഞ്ഞ വികാരങ്ങൾ മയങ്ങി മയങ്ങീ…”
( ചിത്രം അവൾ വിശ്വസ്തയായിരുന്നു.)
“സ്വയംവരകന്യകേ സ്വപ്നഗായികേ സഖി സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ സ്വയംവരകന്യകേ …. ”
(ചിത്രം യാമിനി )
എന്നിവ അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങളിൽ ചിലത് മാത്രം .
കാനം ഇ ജെ യെക്കുറിച്ച് വളരെ രസകരമായ ഒരു കഥ കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
1977-ൽ മലപ്പുറം ജില്ലക്കാരനായ ഒരു മുതലാളി സിനിമയെടുക്കാൻ മദ്രാസിൽ എത്തി.
കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും എല്ലാം കൈകാര്യം ചെയ്യുന്നത് കാനം ഇ ജെ തന്നെയായിരുന്നു.
ചിത്രത്തിലെ ഒരു ഗാനം നിർമ്മാതാവായ തൻ്റെ പേരിൽ അറിയപ്പെണമെന്ന്
കൊച്ചുമുതലാളിക്ക് ഒരു ആഗ്രഹം. ആ പാട്ടിന് ഇരട്ടി പ്രതിഫലം നിർമ്മാതാവ് ഓഫർ ചെയ്തെങ്കിലും
അത് നിരസിച്ചുകൊണ്ട് നൂറിലധികം സാഹിത്യകൃതികൾ എഴുതിയ കാനം ആ ചിത്രത്തിൽ അദ്ദേഹത്തിന് ഒരു പാട്ട് സമ്മാനമായി നൽകി .
എം കെ അർജുനൻ സംഗീതം നൽകിയ ആ ഗാനം ഇപ്പോഴും മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമായി നിർമ്മാതാവിന്റെ പേരിലാണ് അറിയപ്പെടുന്നത്.
1926 ജൂൺ 13ന് ജനിച്ച കാനം ഇ ജെ തൻ്റെ
56-ാമത്തെ ജന്മദിനമായിരുന്ന
1982 ജൂൺ 13 – ന് തന്നെ അന്തരിച്ചത് ഏറെ ദുഃഖകരമായ വാർത്തയായിരുന്നു.
സാക്ഷര കേരളത്തെ
തൻ്റെ ജനപ്രിയ സാഹിത്യകൃതികളിലൂടെ വായനയുടെ വസന്തകാലത്തിലേക്ക് കൈപിടിച്ചുയർത്തിയ ഗാനരചയിതാവ് കൂടിയായ
പ്രിയ എഴുത്തുകാരന് പ്രണാമം.
(സതീഷ് കുമാർ വിശാഖപട്ടണം – പാട്ടോർമ്മകൾ @365.
(9030758774 )