
ഛായാഗ്രഹണ കലയുടെ
നിത്യവിസ്മയം..
*******
അഭിനേത്രി , എഴുത്തുകാരി, സംവിധായിക,
നിർമ്മാതാവ്, ഗായിക, സംഗീതസംവിധായക, എഡിറ്റർ, സ്റ്റുഡിയോ ഉടമ എന്നീ നിലകളിൽ ദക്ഷിണേന്ത്യയിൽ നിറഞ്ഞുനിന്ന
പി ഭാനുമതിയെ
” അഷ്ടാവധാനി ” എന്നായിരുന്നു തെലുഗുദേശക്കാർ ആദരപൂർവ്വം വിളിച്ചിരുന്നത്.
ദക്ഷിണേന്ത്യയിലെ ആദ്യ
ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടിരുന്ന
ഇവർ ഒരേ സമയം തെലുഗു ,തമിഴ് ,ഹിന്ദി
എന്നീ മൂന്നു ഭാഷകളിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു
“ചന്ദിരാനി ” .
ഈ ചിത്രത്തിൽ അസിസ്റ്റൻ്റ് ക്യാമറമാനായി പ്രവർത്തിച്ചത്
മലയാളിയായ ഒരു ചെറുപ്പക്കാരനായിരുന്നു.
പേര് അലോഷ്യസ് വിൻസെൻറ്.
അതെ, മലയാളികൾ ആദരപൂർവ്വം ഓർക്കുന്ന ക്യാമറാമാനും സംവിധായകനുമായ
എ വിൻസെന്റ് തന്നെ.
ഇരുപതാം വയസ്സിൽ പഴയ മദ്രാസ് നഗരത്തിലെത്തി ഏതാനും തമിഴ്, തെലുഗു ചിത്രങ്ങൾക്ക് ക്യാമറാമാനായി പ്രവർത്തിച്ചതിന് ശേഷമാണ് 1954 -ൽ രാമു കാര്യാട്ടും
പി ഭാസ്കരനും സംവിധാനം ചെയ്ത “നീലക്കുയിലി ” ന്റെ ക്യാമറമാനായി വിൻസെൻറ് മലയാളത്തിലെത്തുന്നത്.
മലയാളത്തിൽ ആദ്യമായി ദേശീയ ബഹുമതി കരസ്ഥമാക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതിലൂടെ വിൻസെൻ്റ് മലയാള ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് മുടിയനായ പുത്രൻ, മൂടുപടം ,തച്ചോളി ഒതേനൻ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ഇദ്ദേഹം 1964-ൽ ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമ്മിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ “ഭാർഗ്ഗവീനിലയ” ത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്.
മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന “ഭാർഗ്ഗവീനിലയ” ത്തിലൂടെ ഛായാഗ്രഹണ കലയുടെ അനന്തസാധ്യതകൾ അദ്ദേഹം കേരളീയർക്ക് കാണിച്ചുകൊടുത്തു.
ചിത്രത്തിൻ്റെ വൻ വിജയത്തിലൂടെ സംവിധാന രംഗത്തെ നിറസാന്നിധ്യമായി മാറുകയായിരുന്നു ഈ പ്രശസ്ത ക്യാമറാമാൻ .
മുറപ്പെണ്ണിലൂടെ
എം ടി വാസുദേവൻ നായർ
എന്ന മഹാപ്രതിഭയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത് വിൻസെൻറ് ആയിരുന്നു.
മലയാള സിനിമയിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ മലയാള ഭാഷയ്ക്ക് കാഴ്ചവെച്ച ഈ സംവിധായകൻ്റെ പേരിൽ പുറത്ത് വന്ന ഒട്ടുമിക്ക ചിത്രങ്ങളും വലിയ സാമ്പത്തിക വിജയവും നേടിയെടുക്കുകയുണ്ടായി .
നഗരമേ നന്ദി , മുറപ്പെണ്ണ്, തുലാഭാരം ,അച്ചാണി, അശ്വമേധം , ഗന്ധർവ്വക്ഷേത്രം ,ചെണ്ട ,
നദി , തീർത്ഥയാത്ര, ത്രിവേണി , ശ്രീകൃഷ്ണപ്പരുന്ത്, നഖങ്ങൾ ,ആഭിജാത്യം തുടങ്ങിയ ചിത്രങ്ങളെ മലയാളികൾക്ക് എങ്ങിനെയാണ് മറക്കാൻ കഴിയുക..?
1968-ൽ വിൻസെന്റ് സംവിധാനം ചെയ്ത “തുലാഭാരം ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി മികച്ച നടിക്കുള്ള “ഉർവ്വശി ” ദേശീയ പുരസ്ക്കാരം ശാരദയ്ക്ക് ലഭിക്കുന്നത്.
ഈ ചിത്രത്തിന് കേരള സംസ്ഥാന പുരസ്ക്കാരവും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരവും ലഭിക്കുകയുണ്ടായി.
1969-ൽ “നദി” എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയതോടുകൂടി മലയാള ചലച്ചിത്രരംഗത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി മാറിയത് ഇന്നലെകളുടെ ചരിത്രം.
മധു നായകനായി അഭിനയിച്ച “ചെണ്ട ” എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായിരുന്നു വിൻസെൻറ്.
പ്രശസ്ത ക്യാമറാമാൻമാരായ ജയാനൻ വിൻസെൻ്റ് , അജയൻ വിൻസെൻ്റ് എന്നിവർ ഇദ്ദേഹത്തിൻ്റെ മക്കളാണ്.
തലമുറകൾ നെഞ്ചിലേറ്റി ലാളിക്കുന്ന എത്രയോ മനോഹര ഗാനങ്ങളാണ് വിൻസെൻ്റിന്റെ ചിത്രങ്ങളിലൂടെ മലയാളക്കരയ്ക്ക്
സ്വന്തമായത് .
മലയാളത്തിലെ ആദ്യത്തെ ഗസൽ എന്ന് വിശേഷിപ്പിക്കാവുന്ന ഭാർഗ്ഗവീനിലയത്തിലെ “താമസമെന്തേ വരുവാൻ…..” (യേശുദാസ് –
പി ഭാസ്കരൻ – ബാബുരാജ് )എന്ന ഗാനത്തിന്റെ ചിത്രീകരണം ഈ ചിത്രം കണ്ടവരുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോയിട്ടുണ്ടാവില്ല.
“സംഗമം സംഗമം
ത്രിവേണി സംഗമം ….”
(വയലാർ -ദേവരാജൻ – യേശുദാസ്, ചിത്രം ത്രിവേണി )
“സ്വർഗ്ഗപുത്രി നവരാത്രി
(നിഴലാട്ടം -വയലാർ -ദേവരാജൻ യേശുദാസ്.)
“കൃഷ്ണപക്ഷക്കിളി ചിലച്ചു…..”
( നഖങ്ങൾ -വയലാർ – ദേവരാജൻ – യേശുദാസ് , മാധുരി )
“മല്ലികാബാണൻ തൻ്റെ വില്ലെടുത്തു
(അച്ചാണി – പി ഭാസ്കരൻ – ദേവരാജൻ – ജയചന്ദ്രൻ മാധുരി.)
“വൃശ്ചികരാത്രിതൻ
അരമന മുറ്റത്തൊരു
പിച്ചക പൂപ്പന്തലൊരുക്കി…. ”
(പി ഭാസ്കരൻ -എ ടി ഉമ്മർ – യേശുദാസ് ,പി സുശീല – ചിത്രം ആഭിജാത്യം)
“മാരിവില്ലു പന്തലിട്ട ദൂരചക്രവാളം ..”
(ചിത്രം തീർത്ഥയാത്ര – രചന
പി ഭാസ്കരൻ -സംഗീതം എ ടി ഉമ്മർ – ആലാപനം യേശുദാസ്. )
“താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന
മേളത്തിൽ ചിലങ്കകൾ കിലുങ്ങി …..”
(രചന പി ഭാസ്കരൻ -സംഗീതം ദേവരാജൻ -ആലാപനം മാധുരി, ചിത്രം ചെണ്ട)
“ഓമനത്തിങ്കളിന്നോണം പിറക്കുമ്പോൾ…. ”
( ചിത്രം തുലാഭാരം – രചന വയലാർ -സംഗീതം ദേവരാജൻ ആലാപനം യേശുദാസ് ,
പി സുശീല )
“കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി….”
(രചന വയലാർ –
സംഗീതം ദേവരാജൻ – ആലാപനം പി സുശീല -ചിത്രം അശ്വമേധം)
“സരസ്വതിയാമം കഴിഞ്ഞു
ഉഷസ്സിൻ സഹസ്രദളങ്ങൾ വിരിഞ്ഞു …”
(ചിത്രം അനാവരണം – രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്. )
“കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും..”
( ചിത്രം നദി -രചന വയലാർ – സംഗീതം ദേവരാജൻ -ആലാപനം യേശുദാസ്. )
“സങ്കൽപ്പമണ്ഡപത്തിൽ
രംഗപൂജാ നൃത്തമാടാൻ …”
(ചിത്രം ധർമ്മയുദ്ധം – രചന
പി ഭാസ്കരൻ – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ )
“മഞ്ഞണി പൂനിലാവ്
പേരാറിൻ കടവിങ്കൽ …..”
(ചിത്രം നഗരമേ നന്ദി -രചന
പി ഭാസ്കരൻ -സംഗീതം കെ രാഘവൻ – ആലാപനം
എസ് ജാനകി. )
“പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ …”
(ചിത്രം ആൽമരം -രചന പി ഭാസ്കരൻ -സംഗീതം എ ടി ഉമ്മർ ആലാപനം ജയചന്ദ്രൻ ,
എസ് ജാനകി )
“നീലമലപ്പൂങ്കുയിലേ
നീ കൂടെ പോരുന്നോ..”
( ചിത്രം പൊന്നും പൂവും -രചന
പി ഭാസ്കരൻ – സംഗീതം കെ രാഘവൻ – ആലാപനം ജയചന്ദ്രൻ)
തുടങ്ങിയ കാവ്യസുരഭിലമായ ഗാനങ്ങളെല്ലാം വിൻസിന്റെ ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിൽ പൂത്തുലഞ്ഞത്.
27 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 200ൽ പരം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും ചെയ്ത വിൻസെന്റിന് 1994 ൽ
ജെ സി ഡാനിയൽ പുരസ്ക്കാരം നൽകി കേരള ഗവൺമെൻറ് ആദരിക്കുകയുണ്ടായി.
1928 ജൂൺ 14ന് കോഴിക്കോട് ജനിച്ച
എ വിൻസെൻ്റിന്റെ
ജന്മവാർഷികദിനമാണിന്ന്.
2015 ഫെബ്രുവരി 25ന് സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണു.
ഛായാഗ്രാഹകനായി രംഗത്തെത്തി ,സംവിധാന രംഗത്തെ കുലപതിയായി തീർന്ന ഈ വലിയ കലാകാരൻ്റെ ഓർമ്മകൾക്ക്
പ്രണാമം …
(സതീഷ് കുമാർ വിശാഖപട്ടണം പാട്ടോർമ്മകൾ @365)