
ബെംഗളൂരു ∙ കോൺക്രീറ്റ് കെട്ടിട ബാഹുല്യവും ഗതാഗതക്കുരുക്കും മൂലമുള്ള വീർപ്പുമുട്ടലിൽ നിന്നു നഗരത്തിലെ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലേക്കു കുടിയേറുകയാണു മലയാളികൾ ഉൾപ്പെടെയുള്ളവർ. നഗരത്തിന്റെ നാലു കോണുകളിലേക്കുമുള്ള യാത്ര സുഗമമാക്കുന്ന നമ്മ മെട്രോ ഇടനാഴികളാണ് ധൈര്യം പകരുന്നത്. നഗരമധ്യത്തിൽ നിന്നു 10 കിലോമീറ്റർ ചുറ്റളവിലുള്ള സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സിബിഡി) പരിധിയിൽ താമസിക്കാനായിരുന്നു മുൻപ് ജനം ആഗ്രഹിച്ചിരുന്നത്. എന്നാൽ, മെട്രോ ഇടനാഴികൾ കൂടുതലിടങ്ങളിലേക്കു വ്യാപിക്കുന്നതിനാൽ നഗരമധ്യത്തിൽ നിന്ന് 20–25 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്കും ചേക്കേറുകയാണു ജനം.ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസാന്ദ്രയിലേക്കുള്ള ‘യെലോ ലൈൻ’, വിമാനത്താവളത്തെ ബന്ധിപ്പിച്ചുള്ള ‘ബ്ലൂ ലൈൻ’, ബെംഗളൂരു സൗത്തിലെ കലേന അഗ്രഹാരയെ നോർത്തിലെ നാഗവാരയുമായി ബന്ധിപ്പിക്കുന്ന ‘പിങ്ക് ലൈൻ’ എന്നിവ പ്രവർത്തന സജ്ജമാകുന്നതോടെ നഗരയാത്ര അനായാസമായി മാറും.
എന്തുകൊണ്ട് മാറ്റം?
റോഡുകളിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടന്നു ജനം സ്വയം ശപിക്കുന്ന സാഹചര്യങ്ങളെ മെട്രോ മാറ്റിയെഴുതി. കുരുക്കിൽ പെടാതെ ഓഫിസുകളിലെത്താമെന്ന സാഹചര്യത്തിനാണു മെട്രോ തുടക്കമിട്ടത്. ഓഫിസിലെത്താൻ വൈകിയാൽ പോലും മെട്രോയിലിരുന്നു ലാപ്ടോപ് ഉപയോഗിച്ചു ജോലി ചെയ്യാനുമാകും. ബെംഗളൂരു സൗത്തിലെ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഗ്രീൻ ലൈൻ നീട്ടിയപ്പോൾ, ഒട്ടേറെ വാണിജ്യ സ്ഥാപനങ്ങളും ഇവിടേക്കു നീണ്ടു.യെലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര) അടുത്ത മാസത്തോടെ തുറക്കുന്നതോടെ ഇലക്ട്രോണിക് സിറ്റി, ചന്ദാപുര, ജിഗനി തുടങ്ങിയ ഭാഗങ്ങളിലേക്കും കുടിയേറുന്നവരുടെ എണ്ണം വർധിക്കും. ഇതു മുൻകൂട്ടിക്കണ്ട് ഒട്ടേറെ മലയാളികൾ ഈ മേഖലയിലേക്കു താമസം മാറിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ 2 മുറിയുള്ള ഫ്ലാറ്റിനു നിലവിൽ വാടക 16000 രൂപ – 45000 രൂപ വരെയാണ്. മെട്രോ യാഥാർഥ്യമാകുന്നതോടെ ഈ നിരക്ക് വർധിക്കും. ബ്ലൂ ലൈൻ ബെംഗളൂരു വിമാനത്താവള ടെർമിനലിലേക്ക് എത്തുന്നത് പ്രമാണിച്ച് ദേവനഹള്ളി, യെലഹങ്ക ഭാഗത്തും പാർപ്പിട, വാണിജ്യ കുടിയേറ്റങ്ങൾ കൂടിവരും.
എല്ലാ കണ്ണുകളും ഈ പാതകളിലേക്ക്
∙ യെലോ ലൈൻ: ഗ്രീൻ ലൈനിലെ ആർവി റോഡിൽ നിന്നാരംഭിച്ചു സെൻട്രൽ സിൽക്ക് ബോർഡ് വഴി തെക്കൻ ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയിലേക്ക്. നിർമാണം പൂർത്തിയായി അന്തിമ പരിശോധനയ്ക്കായി കാത്തിരിക്കുന്നു. അടുത്ത മാസത്തോടെ സർവീസ് തുടങ്ങിയേക്കുമെന്നാണു നിലവിലെ പ്രതീക്ഷ. 16 സ്റ്റേഷനുകളും ഡബിൾ ഡെക്കർ മേൽപാലവും ഉൾപ്പെട്ട 18.82 കിലോമീറ്റർ പാതയാണിത്. ഡബിൾ ഡെക്കർ പാലത്തിന്റെ താഴത്തെ നിലയിലെ റോഡ് ഗതാഗതം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.∙ പിങ്ക് ലൈൻ: കലേന അഗ്രഹാരയിൽ നിന്നു തുടങ്ങി യെലോ ലൈൻ, പിങ്ക് ലൈൻ എന്നിവയെ ബന്ധിപ്പിച്ച് നാഗവാര വരെ. 18 സ്റ്റേഷനുകൾ. 21.25 കിലോമീറ്റർ ദൂരം. തുരങ്കപാതയുടെ നിർമാണമുൾപ്പെടെ പൂർത്തിയായി വരുന്നു. ആദ്യഘട്ടം 2026 മാർച്ചിലും രണ്ടാം ഘട്ടം 2026 ഡിസംബറിലും തുറക്കാൻ ലക്ഷ്യമിടുന്നു.∙ ബ്ലൂ ലൈൻ: സെൻട്രൽ സിൽക്ക് ബോർഡിൽ നിന്ന് ആരംഭിച്ച് മാറത്തഹള്ളി, കെആർ പുരം, നാഗവാര വഴി വിമാനത്താവളത്തിലേക്ക്. 29 സ്റ്റേഷനുകൾ. നിർമാണം പുരോഗമിക്കുന്നു. ആദ്യഘട്ടം 2026 ജൂണിലും രണ്ടാം ഘട്ടം 2027 ജൂണിലും തുറക്കാൻ ലക്ഷ്യമിടുന്നു.
ഹൊസൂർ ഇതാ അടുത്തേക്ക്
ഭാവിയിൽ യെലോ ലൈൻ ബൊമ്മസാന്ദ്രയിൽ നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് നീട്ടുന്നതോടെ ബെംഗളൂവിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും അയൽ സംസ്ഥാനത്തേക്കും ചേക്കേറുന്ന സാഹചര്യമുണ്ടാകും. ബൊമ്മസാന്ദ്രയിൽ നിന്ന് 23 കിലോമീറ്ററായിരിക്കും ഹൊസൂർ മെട്രോ പാതയുടെ ദൈർഘ്യം. ഇതിൽ 12 കിലോമീറ്റർ കർണാടകയിലും 11 കിലോമീറ്റർ തമിഴ്നാട്ടിലൂമാണ്. 12 സ്റ്റേഷനുകളുണ്ടാകും. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡും (സിഎംആർഎൽ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസി) ചേർന്നാണ് പാത നിർമിക്കുക. സാധ്യതാ പഠനം നടത്തി വരികയാണ്.