
“തെറ്റി”നെ തേടിയലഞ്ഞ കഥാകാരൻ .
*********
നവരസങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നത് രസരാജനായ ശൃംഗാരമാണെന്നാണ്
പണ്ഡിതമതം .
മനുഷ്യകുലത്തിൽ മാത്രമല്ല നമ്മുടെ വേദങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം പരാമർശിക്കപ്പെടുന്ന ദേവലോകവും
കാമസുഗന്ധിയായ ഒട്ടേറെ
കഥകൾകൊണ്ടനുഗൃഹീതമാണ്
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗൗതമ മഹർഷിയുടെ ഭാര്യയായ അഹല്യയുടെ കഥ .
അതിസുന്ദരിയായ അഹല്യയുടെ സർപ്പസൗന്ദര്യത്തിൽ ഭ്രമിച്ച ദേവേന്ദ്രൻ അവരെ പ്രാപിക്കാനായി മുനിയുടെ ആശ്രമ പരിസരത്ത്
അർദ്ധരാത്രിയിൽ ഒരു പൂങ്കോഴിയായി വന്നു കൂവുന്നു .
നേരം വെളുത്തെന്ന് കരുതി മാമുനി ഗംഗാസ്നാനത്തിന് പുറപ്പെട്ട സമയം നോക്കി ദേവേന്ദ്രൻ ഗൗതമ മഹർഷിയുടെ രൂപത്തിലെത്തി
അഹല്യയെ പ്രാപിച്ചു .
നദിക്കരയിൽ എത്തിയ മഹർഷി ഉറങ്ങികിടക്കുന്ന നദിയെ കണ്ടപ്പോൾ തന്റെ ദിവ്യ ശക്തിയാൽ കാര്യങ്ങളെല്ലാം മനസ്സിലാക്കി .
ആശ്രമത്തിലേക്ക് മടങ്ങിവന്ന മുനി ഇന്ദ്രനേയും
അഹല്യയേയും ശപിച്ചു.
ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്പർശനമേൽക്കുന്നതുവരെ അഹല്യ ശിലയായി കിടന്നു എന്നാണ് പുരാണം പറയുന്നത് .
പ്രസിദ്ധമായ ഈ
പുരാണ കഥയെ ആസ്പദമാക്കിയാണ് വയലാർ രാമവർമ “വാഴ്വേമായം “എന്ന ചിത്രത്തിനുവേണ്ടി അതിമനോഹരമായ ഒരു ഗാനം എഴുതിയത് .
“സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ
കാൽവിരൽ കൊണ്ടൊന്നു തൊട്ടപ്പോൾ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായി…”
മലയാളത്തിൽ ഒട്ടേറെ പ്രശസ്ത സാഹിത്യകൃതികൾക്ക് ചലച്ചിത്രാവിഷ്ക്കാരം നൽകിയ മഞ്ഞിലാസ് നിർമ്മിച്ച്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത
വാഴ് വേ മായത്തിന്റെ
കഥ പി അയ്യനേത്തിന്റേതായിരുന്നു.
പത്തനംതിട്ട ജില്ലയിലെ നരിയാപുരത്ത് ജനിച്ച അയ്യനേത്ത് ഫിലിപ്പോസ് പത്രോസ് എഴുതിയ അമ്പതോളം നോവലുകളിൽ ആറെണ്ണം ചലച്ചിത്രമായിട്ടുണ്ട് .
ഇതിൽ ഏറ്റവും ജനപ്രീതി നേടിയെടുത്തത് വാഴ്വേമായമായിരുന്നു .
ജയചന്ദ്രനും പി സുശീലയും ഭാവാത്മകമായി പാടിയ
“സീതാദേവി ” ക്ക് സത്യനും ഷീലയും പകർന്നുനൽകിയ പ്രണയ ഭാവങ്ങൾ ഇന്നും ഉൾപ്പുളകത്തോടെയാണ് ഓർമ്മയിൽ ഓടിയെത്തുന്നത് . വയലാർ-ദേവരാജൻ ടീമിന്റെ മ്യൂസിക്കൽ ഹിറ്റായിരുന്നു
ഈ ചിത്രം .
“കാറ്റും പോയി
മഴക്കാറും പോയി
കർക്കിടകം പുറകേ പോയി ആവണിത്തുമ്പിയും
അവൾ പെറ്റ മക്കളും വാ വാ വാ ….”
പ്രി ലീല )
“ചലനം ചലനം ചലനം
മാനവ ജീവിതപരിണാമത്തിൻ
മയൂരസന്ദേശം … ”
(യേശുദാസ്
” ഭഗവാനൊരു കുറവനായി
ശ്രീ പാർവ്വതി കുറത്തിയായി.. ”
( പി ലീല )
“ഈ യുഗം കലിയുഗം
ഇവിടെയെല്ലാം പോയ്മുഖം ..”.(യേശുദാസ് )
“കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു … ”
(പി സുശീല)
എന്നിവയെല്ലാം ആ കാലത്ത് സംഗീതപ്രേമികളുടെ മനം കവർന്ന ഗാനങ്ങളായിരുന്നു.
എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി സി ബേബി നിർമ്മിച്ച് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “തെറ്റ് “എന്ന ചിത്രത്തിന്റെ കഥയെഴുതിയതും അയ്യനേത്താണ് .
ഈ ചിത്രവും ശ്രദ്ധേയമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
“പള്ളിയരമന വെള്ളിയരമനയിൽ പൊന്നുകൊണ്ടൊരാൾരൂപം …. ”
(പി സുശീല )
” ഇണക്കം പിണക്കം
മനുഷ്യകഥയുടെ തുടക്കം….”
(യേശുദാസ് )
“നടന്നാൽ നീയൊരു രാജഹംസം…”
“കുന്നുംപുറത്തൊരു മിന്നലാട്ടം ..”
( മാധുരി )
“തെറ്റ് തെറ്റ്
ഇത് തുടങ്ങിയതെന്നോ
എവിടെയോ
യഹോവയുടെ
ശിൽപ്പശാലയിലോ
ഏദൻ തോട്ടത്തിലോ ….. ”
തുടങ്ങിയ ഗാനങ്ങളെല്ലാം വയലാർ-ദേവരാജൻ ടീമാണ് അണിയിച്ചൊരുക്കിയത്.
ഒഎൻവി , അർജ്ജുനൻ ,യേശുദാസ് ടീമിന്റെ
“സരോവരം പൂ ചൂടി
എൻ സഖി നിന്നെ പോലെ
ഓമൽസഖി നിന്നെപോലെ …..”
എന്ന മുഹൂർത്തങ്ങളിലെ ഗാനം കേൾക്കുമ്പോഴും പെട്ടെന്ന് ഓർമ്മയിലെത്തുന്നത് ഈ ചിത്രത്തിന്റെ കഥയെഴുതിയ
പി അയ്യനേത്തിനെയാണ് .
ജീവിതഗന്ധിയായ ഒട്ടേറെ കഥകളിലൂടെ മലയാളസാഹിത്യലോകത്തെ ധന്യമാക്കിയ പി അയ്യനേത്ത്
2008 ജൂൺ 17 – നാണ് അന്തരിച്ചത് .
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം .
അയ്യനേത്തിന്റെ കഥകളിലൂടെ,
ആ കഥകളെ മനോഹരമാക്കിയ ഗാനങ്ങളിലൂടെ , ഈ എഴുത്തുകാരനെ മലയാളത്തിലെ സംഗീതപ്രേമികൾ എന്നും ഓർമ്മിക്കുന്നു
പ്രണാമം .
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )