
ലണ്ടൻ∙ ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ചു. 650 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ 7 മുതൽ രാത്രി 10 മണി വരെ നടന്ന തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ വോട്ടെണ്ണൽ തുടരവേ യുകെ സമയം രാവിലെ 5 വരെയുള്ള കണക്കുകൾ പ്രകാരം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി 332 സീറ്റ് നേടിയതായിട്ടാണ് വിവരം. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 326 എന്ന സംഖ്യ മറികടന്നതോടെ ലേബർ പാർട്ടി അധികാരം ഉറപ്പിച്ചു.
ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് 70 സീറ്റുകൾ മാത്രമാണ് ഇതുവരെ ലഭ്യമായത്. ലിബറൽ ഡെമോക്രാറ്റ് പാർട്ടി 44 സീറ്റുകളുമായി മുന്നേറ്റം തുടരുന്നു. സിൻഫീൻ – 5, റിഫോം യുകെ – 4, സ്കോട്ടിഷ് നാഷനൽ പാർട്ടി 4, മറ്റുള്ളവർ -14 എന്നിങ്ങനെയാണ് മുന്നേറ്റം. ഏതാനം മണിക്കൂറുകൾ കൂടി കൾ കൂടി കഴിയുമ്പോൾ പൂർണ്ണ ഫലം പുറത്തു വരും. എക്സിറ്റ് ഫലങ്ങൾ നൽകിയ സൂചനകൾ പോലെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമാർ പ്രധാനമന്ത്രി പദത്തിലേക്ക് എത്തും. ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് ഉറപ്പായി.