
ദോഹ ∙ ഗൾഫിൽ ചൂടിന് ഓരോ ദിവസവും കടുപ്പമേറുന്നു. ചില മേഖലയിൽ ഇതിനകം 50 ഡിഗ്രിവരെ എത്തി. പുറത്തിറങ്ങാൻ ആളുകൾ മടിക്കുന്ന പകൽ. ഉച്ചസമയങ്ങളിൽ നിർബന്ധിത വിശ്രമം എന്ന നിയമം ഖത്തർ ഉൾപ്പെടെ പല രാജ്യങ്ങളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നിർമാണ മേഖലയിലും മറ്റും അത് കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
എന്നാൽ കടുത്ത ചൂടിലും പുറംജോലി ചെയ്യാൻ വിധിക്കപെട്ട ഒരു വിഭാഗമുണ്ട് ഇവിടെ. ഡെലിവറി ജീവനക്കാർ. നാടൻ സൈക്കിളുകളിലും ബൈക്കിലുമെല്ലാം കനത്ത ചൂടിലും ഡെലിവറി സാധനങ്ങളുമായി കുതിച്ചുപായുന്നവർ. ഭൂരിഭാഗവും ചെറുപ്പക്കാരായ ഡെലിവറി ബോയിമാരുടെ ജീവിതം ഈ കൊടും ചൂടിൽ ഉരുകിത്തീരുകയാണ്.
കൊടും തണുപ്പായാലും കൊടും ചൂടായാലും ഇവരുടെ ദിവസത്തിലെ ഭൂരിഭാഗവും നടുറോഡിൽത്തന്നെ. ചൂട് കാലത്തെ ഉച്ചവിശ്രമ നിയമങ്ങളൊന്നും ഇവർക്ക് ബാധകമല്ല. വൻകിട ഡെലിവറി കമ്പനികളുടെ ഡെലിവറി ബോയ്സ് അനുഭവിക്കുന്നത് ഇതിനേക്കാൾ വലിയ പ്രതിസന്ധിയാണ്. ഇരുചക്ര വാഹങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഹെൽമെറ്റ് നിർബന്ധനമായും ധരിക്കേണ്ടി വരുന്ന ഇവർക്ക് ചൂടുകാലത്തെ ജോലി എന്നത് ഒരു പ്രതിസന്ധി കാലം കൂടിയാണ് .