
വിമാനത്തിൽ ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരിക്ക് രക്ഷകരായത് മലയാളി ഡോക്ടറും ആപ്പിൾ വാച്ചും. ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തില്‍ ജൂലൈ രണ്ടിനാണ് സംഭവം. 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയിൽ പെട്ട വിമാനത്തില്‍ അപ്പോൾ ഉണ്ടായിരുന്ന യാത്രികനായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു.
തുടർന്ന് രോഗിയെ പരിശോധിക്കാൻ ഉപകരണങ്ങൾ ഇല്ലാതിരുന്ന ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിൾ സ്മാർട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജൻ സാച്ചുറേഷൻ കുറവാണെന്നും, രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി. തുടർന്ന് വിമാനത്തിൽ ലഭ്യമായിരുന്ന മെഡിക്കൽ കിറ്റിൽ നിന്നും ഡോക്ടർ ആവശ്യമായ മരുന്നുകൾ നൽകിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു. തന്റെ ഐഡൻ്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച ശേഷമായിരുന്നു വിമാനത്തിലെ ഡോകറുടെ ചികിത്സ.