
നിർമാതാക്കളുടെ സംഘടന സിനിമകളുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നത് മലയാള സിനിമയുടെ തകർച്ചക്ക് വഴിതെളിക്കുമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. കണക്ക് പുറത്തുവിടുന്നതുകൊണ്ട് സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കും എന്നാണ് പ്രതീക്ഷയെങ്കിൽ അത് തെറ്റാണെന്നും സാന്ദ്ര തോമസ് പറയുന്നു. നിർമാതാക്കൾ പുറത്തുവിടുന്ന കണക്കുകൾ കണ്ടു പേടിച്ച് സിനിമയിൽ പണം മുടക്കാൻ തയാറായി നിന്ന കേരളത്തിലെ നിർമാതാക്കളും വിദേശ നിക്ഷേപകരും പിന്മാറിക്കഴിഞ്ഞു. ഈ നീക്കം മലയാളികളായ നിർമാതാക്കൾ പിന്മാറുന്നതിനും കേരളത്തിന് പുറത്തുള്ള വട്ടിപ്പലിശക്കാർ മലയാള സിനിമ പിടിച്ചടക്കുന്നതിനും വഴിതെളിക്കുകയേ ഉള്ളൂ എന്ന് സാന്ദ്ര തോമസ് മനോരമ ഓണ്ലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന തന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു സാന്ദ്ര. സിനിമ തന്റെ കൈപ്പിടിയിലായി എന്ന ചിന്തകൊണ്ടാണ് സിനിമാമേഖലയെ പിടിച്ചുലച്ച ഒരു പ്രസ്താവന ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം നടത്തിയത്. നിർമാതാക്കളുടെ സംഘടന ലിസ്റ്റിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത എന്തുകൊണ്ടാണെന്നും സാന്ദ്രാ തോമസ് ചോദിക്കുന്നു
‘‘നിർമാതാക്കളുടെ അസോസിയേഷൻ മാസാമാസം കണക്ക് അവതരിപ്പിച്ചത് കൊണ്ട് ഉണ്ടായ നേട്ടം ആർക്കാണ്, അതുകൊണ്ട് ഏത് നടനാണ് ഇവിടെ പ്രതിഫലം കുറച്ചിരിക്കുന്നത്? ആരും കുറച്ചിട്ടില്ല. അതായിരുന്നു അവരുടെ ഉദ്ദേശം എങ്കിൽ പലരും പ്രതിഫലം കൂട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പക്ഷേ ഇവിടെ സ്വതന്ത്രമായി നിന്നിരുന്ന നിർമാതാക്കളും പുറംനാടുകളിൽ നിന്നുള്ള നിക്ഷേപകരും ഇതൊക്കെ കണ്ടു പേടിച്ച് പിന്മാറി കഴിഞ്ഞിരിക്കുകയാണ്. ഇത്രയും നഷ്ടം വരുന്ന ഒരു ഇൻഡസ്ട്രിയിൽ നമ്മൾ എന്തിനാണ് പണം മുടക്കുന്നത് എന്നാണ് അവരുടെ പേടി. കേരളത്തിലെ തിയറ്റർ വരുമാനം മാത്രമാണ് ഇവർ പുറത്തുവിടുന്ന കണക്കിൽ കാണിക്കുന്നത്. മറ്റു വരുമാനങ്ങൾ ഒന്നും കാണിക്കുന്നില്ല. അതിൽ എങ്ങനെയാണ് ഒരു സിനിമയുടെ ലാഭനഷ്ടം മുഴുവൻ ഉണ്ടെന്ന് പറയാൻ കഴിയുന്നത്.മലയാളികൾ മുഴുവൻ പേരും വിദേശത്താണ്, ഓവർസീസ് മാർക്കറ്റ് വളരെ വലുതായിരിക്കുന്ന സമയമാണിത്. ഇവിടെ ഓവർസീസ് മാർക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതേയില്ല, മ്യൂസിക് റൈറ്റ്സിനെ കുറിച്ചോ ഡബ്ബിങ് റൈസിനെ കുറിച്ചോ ഒന്നും സംസാരിക്കുന്നില്ല, കേരളത്തിന് പുറത്ത് നിന്നുള്ള വരുമാനത്തെ കുറിച്ചും പറയുന്നില്ല, ഇതൊന്നും പറയാതെ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം കിട്ടുന്ന വരുമാനം പറഞ്ഞുകൊണ്ട് ഇവിടെ നഷ്ടമാണ് എന്നാണ് ഇവർ കാണിക്കുന്നത്. ഇത് കാണുമ്പോൾ സാധാരണക്കാരായ നിർമാതാക്കൾ എല്ലാം പേടിച്ചു പോവുകയാണ് ചെയ്യുന്നത്. ഇതൊക്കെ ആർക്കാണ് വളമാകുന്നത് വട്ടി പലിശക്കാർക്ക് മാത്രം. ഇപ്പോൾ സിനിമയുടെ നിർമ്മാണം ഒരു നാൽപത് ശതമാനത്തിലധികം താഴെ പോയി. പല നടന്മാരുടെയും പടങ്ങൾ ഇൻഡസ്ട്രിയിൽ വേണോ വേണോ എന്ന് ചോദിച്ചു കൊണ്ട് നിൽക്കുന്ന അവസ്ഥയായി, നിർമാതാക്കൾ ഇല്ല എടുക്കാൻ. ഇന്നലെ ലിസ്റ്റിൻ പബ്ലിക് ആയി പറഞ്ഞ പ്രസ്താവന തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചു എന്നിട്ടും ലിസ്റ്റിനെതിരെ മിണ്ടാൻ നിർമാതാക്കളുടെ സംഘടന തയ്യാറാകുന്നില്ല. എല്ലാം ലിസ്റ്റിൻ സ്റ്റീഫൻ കയ്യിലേക്ക് വന്നു എന്ന് ആയപ്പോഴാണ് പുള്ളി ഭീഷണി സ്വരത്തിലേക്ക് സംസാരിക്കാൻ തുടങ്ങിയത്. നിർമാതാക്കളുടെ സംഘടന കണക്കുകൾ പുറത്തുവിടുന്നത് കൊണ്ട് മലയാള സിനിമയ്ക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ സിനിമ വ്യവസായം തകർന്നു പോകരുത് എന്നുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ ഇങ്ങനെ തുറന്നു പറയുന്നത്.