
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരാട്ടം മഴയെ തുടർന്നു ഉപേക്ഷിച്ചു. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം. ഡൽഹി 20 ഓവർ മുഴുവൻ ബാറ്റ് ചെയ്തു. പിന്നാലെ മഴ തുടങ്ങി. ഇതോടെ ഹൈദരാബാദിനു ബാറ്റിങിനു ഇറങ്ങാൻ കഴിഞ്ഞില്ല.
മഴ കളി മുടക്കിയതോടെ ഡൽഹിക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങൾ നിർണായകമാണ്. പ്ലേ ഓഫ് ലക്ഷ്യമിടുന്ന അവർ നിലവിൽ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. എസ്ആർഎച് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റല്‍സിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് പോയി. 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് 5 വിക്കറ്റുകള്‍. തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ രക്ഷിച്ചത് ട്രിസ്റ്റന്‍ സ്റ്റബ്സും അശുതോഷ് ശര്‍മയും. പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാന്‍ പൊരുതുന്ന ഡല്‍ഹി സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് എത്തിയത് 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍. ഡല്‍ഹിയുടെ ബാറ്റിങ് കഴിഞ്ഞതിനു പിന്നാലെ മഴ കളി മുടക്കി.
ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം ശരിവച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യ പന്തില്‍ തന്നെ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടി എത്തിയ കരുണ്‍ നായരെ ഗോള്‍ഡന്‍ ഡക്കായി മടക്കി. പിന്നാലെ തുരുതുരെ വിക്കറ്റുകള്‍ വീണു. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി.
പിന്നീടാണ് ടീം തിരിച്ചു വരവ് നടത്തിയത്. ട്രിസ്റ്റന്‍ സ്റ്റബ്സും അശുതോഷും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്. സ്റ്റബ്സ് 36 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. അശുതോഷ് 26 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 41 റണ്‍സ് കണ്ടെത്തി.
എസ്ആര്‍എച്ചിനായി കമ്മിന്‍സ് 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. വെറ്ററന്‍ പേസര്‍ ജയദേവ് ഉനദ്കടും തിളങ്ങി. താരം 4 ഓവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍, ഇഷാന് മലിംഗ എന്നിവരും ഓരോ വിക്കറ്റെടുത്തു.