
പത്രപ്രവർത്തകനും പ്രശസ്ത എഴുത്തുകാരനുമായ സതീഷ് കുമാർ വിശാഖപട്ടണം എഴുതിക്കൊണ്ടിരിക്കുന്ന
“പാട്ടോർമ്മകൾ @365 ” എന്ന ലേഖന പരമ്പര ഇന്നുമുതൽ ഗ്ലോബൽ കേരള ന്യൂസിലും …
തലമുറകൾ നെഞ്ചിലേറ്റി ലാളിച്ച മലയാള സിനിമയിലെ പാട്ടുകളുടെയും പാട്ടിന്റെ ശില്പകളുടെയും ചരിത്രം തുടർച്ചയായി 365 ദിവസങ്ങൾ എഴുതി ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ “പാട്ടോർമ്മകൾ @365 ” ഇപ്പോൾ 1300 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.
ലോകത്തെവിടെയും ഉള്ള മലയാളികളും മലയാളി സംഘടനകളും നെഞ്ചിലേറ്റിയ ഈ ഓർമ്മക്കുറിപ്പുകൾ പ്രിയപ്പെട്ട മലയാളി സംഘടനകൾ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുമല്ലോ?
കിഴക്കേ മലയിലെ
വെണ്ണിലാവ് .
**********
പ്രശസ്ത മലയാള സാഹിത്യകാരൻ മുട്ടത്തുവർക്കിയുടെ ഏകദേശം 26 നോവലുകളാണ് മലയാളത്തിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുള്ളത് .
എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാളത്തിൽ ഏറ്റവുമധികം കൃതികൾ ചലച്ചിത്രമാക്കപ്പെട്ട എഴുത്തുകാരനും മുട്ടത്തുവർക്കിയാണ് .
എല്ലാ ചിത്രങ്ങളും സാമ്പത്തിക വിജയങ്ങൾ നേടിയവയും അനുഗൃഹീതമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായവയും ആയിരുന്നു.
1971-ൽ എക്സൽ
പ്രൊഡക്ഷനു വേണ്ടി കുഞ്ചാക്കോ നിർമ്മിച്ച ചിത്രമായിരുന്നു
“ലോറാ നീ എവിടെ “.
കഥയും തിരക്കഥയും മുട്ടത്തുവർക്കി തന്നെയെഴുതി
ടി ആർ രഘുനാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ
പ്രേംനസീർ , ഉമ്മർ ,ഉഷാകുമാരി , അടൂർഭാസി , തുടങ്ങിയവരായിരുന്നു പ്രധാന നടീനടന്മാർ .
വയലാറിന്റെ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം പകർന്ന്
എ എം രാജയും ബി വസന്തയും പാടിയ
“കിഴക്കേമലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനി പെണ്ണ് … ”
എന്ന ഗാനമായിരുന്നു ചിത്രത്തിൽ ഏറ്റവും ജനപ്രീതി നേടിയെടുത്തത്.
അതോടൊപ്പം
യേശുദാസ് പാടിയ
” ശില്പമേ പ്രേമകലാ ശില്പമേ …..”
എന്ന ഗാനവും പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയവയായിരുന്നു.
“കാലം ഒരു പ്രവാഹം..”.( യേശുദാസ് )
“കർപ്പൂര നക്ഷത്രം
ദീപം കൊളുത്തി …”
( ജാനകി )
” ഭ്രാന്താലയം ഇത്
ഭ്രാന്താലയം…”
( യേശുദാസ് )
എന്നിവയായിരുന്നു
ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1971 മെയ് 7-ന് പ്രദർശനശാലകളിൽ എത്തിയ “ലോറാ നീ എവിടെ ” എന്ന ചിത്രം ഇന്ന് അൻപത്തിനാല് വർഷങ്ങൾ പൂർത്തിയാക്കുകയാണ് .
മദ്ധ്യ കേരളത്തിലെ
ക്രിസ്ത്യാനി കുടുംബങ്ങളിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളായിരുന്നു മുട്ടത്തുവർക്കിയുടെ നോവലുകളിലെ മുഖ്യ കഥാപാത്രങ്ങൾ .
ആ പശ്ചാത്തലം ശരിക്കും മനസ്സിലാക്കിക്കൊണ്ട് കിഴക്കേമലയിലെ വെണ്ണിലാവിനെ കഴുത്തിൽ മിന്നും പൊന്നും ചാർത്തിയ ക്രിസ്ത്യാനി പെണ്ണിനോടുപമിച്ച വയലാറിന്റെ കാവ്യഭാവനയെ കൈകൂപ്പി നമസ്ക്കരിക്കുന്നു .
മലയാള ഗാനശാഖയിൽ അരനൂറ്റാണ്ടായി ഈ ഗാനം കിഴക്കൻ മലയിലെ വെണ്ണിലാവ് പോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു…
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365)