
മാനസവീണയിൽ
നീയൊന്നു തൊട്ടു…
1960-കളിലായിരുന്നു സംഭവം . തൃശ്ശൂർ ജില്ലയിലെ കുന്നംകുളം കാക്കശ്ശേരി ചേറുവിൻ്റെ വീട്ടിലേക്ക് രണ്ടു മൂന്നു നാടകകലാകാരന്മാർ കടന്നുവരുന്നു.
പി എൻ മേനോന്റെ “റോസി ” എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ച ജോബ് മാസ്റ്ററുടെ ശിഷ്യനായ വർഗീസ് എന്ന ഗായകനെ തേടിയായിരുന്നു ഈ നാടകകലാകാരന്മാർ കുന്നംകുളത്ത് എത്തിയത്.
ഏതാനും നാടകങ്ങളിലൊക്കെ
പാടിയ വർഗീസിനെ കൊല്ലത്ത് ഓ മാധവൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാളിദാസ കലാകേന്ദ്രത്തിലേക്ക് ക്ഷണിക്കാൻ വന്നത് ദേവരാഗങ്ങളുടെ
ശില്പിയായ സാക്ഷാൽ
ദേവരാജൻ മാസ്റ്ററും
കൂട്ടുകാരുമായിരുന്നെന്ന് അറിയുമ്പോൾ ആരായാലും അത്ഭുതപ്പെട്ടുപോകും അല്ലേ….?
കെ സി വർഗീസ് എന്ന ഗായകന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു
ആ സംഭവം .
കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ
“കുറ്റവും ശിക്ഷയും ” എന്ന നാടകത്തിൽ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ വർഗീസ് അങ്ങനെ രണ്ടു പാട്ടുകൾ പാടി.
“സ്വർണ്ണത്തിന് സുഗന്ധം പോലെ കണ്മണി നിൻ അനുരാഗം ….”
“ഒമർഖയാമിൻ
തോട്ടത്തിൽ … ”
എന്നീ ഗാനങ്ങൾ പാടിയതോടെ കാളിദാസ കലാകേന്ദ്രത്തിന്റെ സ്ഥിരം ഗായകനായി വർഗീസ്.
മാത്രമല്ല, അക്കാലത്ത് നാടകങ്ങളുടെ ഇടവേളകളിൽ രണ്ടോ മൂന്നോ പാട്ടുകൾ പാടുന്ന ഒരു പതിവുണ്ടായിരുന്നു .
കൊല്ലം കാളിദാസകലാ കേന്ദ്രത്തിന്റെ നാടകങ്ങളിലും നാടകങ്ങളുടെ ഇടവേളകളിലും പാട്ടുകൾ പാടാനും അങ്ങനെ നാടകലോകത്ത് ശ്രദ്ധിക്കപ്പെടാനും വർഗീസിന് കഴിഞ്ഞു.
എല്ലാ ഗായകരേയും പോലെ സിനിമയിൽ ഒരു പാട്ടുപാടുക എന്നുള്ളത് വർഗീസിൻ്റെയും വലിയ ആഗ്രഹമായിരുന്നു .
ആഗ്രഹസാഫല്യത്തിനായി 70-കളിൽ അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്ന മദ്രാസിലേക്ക് വണ്ടി കയറി.
ഏറെ നാളത്തെ അലച്ചിലിനു ശേഷം കെ കെ ഫിലിംസിന്റെ ബാനറിൽ കെ കെ എസ് കൈമൾ നിർമ്മിച്ച് വില്യം തോമസ് സംവിധാനം ചെയ്ത ” പ്രീതി ” എന്ന ചിത്രത്തിൽ
“ഉമ്മ തരുമോ
ഉമ്മ തരുമോ പൂമ്പാറ്റേ
പൂവു ചോദിച്ചു പൂങ്കവിളില്
ഉമ്മ തരുമോ പൂമ്പാറ്റേ
ഉമ്മ തരുമോ പൂമ്പാറ്റേ…”
എന്ന ഗാനം എസ് ജാനകിയോടും
ലതാ രാജുവിനോടുമൊപ്പം
പാടിക്കൊണ്ട് വർഗീസ് ചലച്ചിത്ര പിന്നണി ഗായകനായി.
സിനിമാരംഗത്ത് എന്നും പുതുമുഖങ്ങൾക്ക് പ്രോത്സാഹനം നൽകിയിരുന്ന ഡോക്ടർ ബാലകൃഷ്ണനെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും വർഗീസിൻ്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ആയിരുന്നു .
1975 – ൽ അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത “കല്യാണപ്പന്തൽ ” എന്ന ചിത്രത്തിൽ രണ്ടു ഗാനങ്ങൾ പാടുവാൻ വർഗ്ഗീസിന്
അവസരം ലഭിച്ചു .
യൂസഫലി കേച്ചേരി എഴുതി എ ടി ഉമ്മർ സംഗീതം പകർന്ന
“മാനസവീണയില് നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു
തന്ത്രികള്ക്കെല്ലാം ഒരേയൊരു താളം
ഒരേയൊരു രാഗം അനുരാഗം…”
എന്ന ഗാനം യേശുദാസിന് വേണ്ടി പാടാൻ വെച്ചിരുന്നതാണ്.
എന്നാൽ വർഗീസിന്റെ മനോഹരമായ ആലാപനം കേട്ട എ ടി ഉമ്മറും ഡോക്ടർ ബാലകൃഷ്ണനും ഈ ഗാനം പിന്നെ യേശുദാസിനെ കൊണ്ട് പാടിക്കാൻ മുതിർന്നില്ല .
അക്കാലത്ത് റേഡിയോയിൽ സ്ഥിരമായി കേട്ടിരുന്ന ഈ പാട്ടിൻ്റെ വശ്യത ഇന്നും സംഗീതപ്രേമികളായ ചിലരെങ്കിലും മനസ്സിൽ സൂക്ഷിക്കുന്നുണ്ടായിരിക്കും .
1977-ൽ ഹസീന ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ
“സ്നേഹയമുന ” എന്ന ചിത്രം
ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി
കെ രഘുനാഥിൻ്റെ സംവിധാനത്തിലാണ് പുറത്ത് വന്നത് . സോമൻ ,ജയൻ ,ശങ്കരാടി , മോഹൻ ,പട്ടം സദൻ ,
ലക്ഷ്മി, ഫിലോമിന എന്നീ താരങ്ങൾ അഭിനയിച്ച
“സ്നേഹയമുന ” യിലെ പാട്ടുകൾ കൈകാര്യം ചെയ്തത്
യൂസഫലി കേച്ചേരിയും
കെ ജെ
ജോയിയുമായിരുന്നു .
എഴുപതുകളിൽ യേശുദാസ് തൻ്റെ ഗാനമേളകളിൽ സ്ഥിരമായി ആലപിച്ചിരുന്ന
“പരിപ്പുവടാ പക്കുവടാ
പരിപ്പു വടാ പക്കുവടാ
പരിപ്പു വടാ പക്കുവടാ
പരിപ്പു വടാ പക്കുവടാ കൊക്കുവട പപ്പടവട
നമ്മുടെ വായിലു ചടപടപട
നമ്മുടെ വായിലു ചടപടപട ”
എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലേതായിരുന്നു .
എന്നാൽ ഈ ചിത്രത്തിൽ ഏറ്റവും പ്രശസ്തമായത് വർഗീസ് പാടിയ
“നീലയമുനേ
സ്നേഹയമുനേ
ഏതൊരു ഗംഗയെ
വാരിപ്പുണരാൻ
ഏകാകിനീ നീ ഒഴുകുന്നു
അനുരാഗിണി നീ അലയുന്നൂ…”
എന്ന സുന്ദര ഗാനമായിരുന്നു. ഇന്നും ഈ സുന്ദരഗാനത്തെ മനസ്സിലേറ്റി താലോലിക്കുന്നവർ ധാരാളം.
എഴുത്തുകാരനും ചലച്ചിത്രകാരനുമായ
പി പത്മരാജന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു വർഗീസ്.
പത്മരാജന്റെ
‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചതും കെ.സി വർഗ്ഗീസായിരുന്നു .
പൂവച്ചൽ ഖാദർ എഴുതിയ
” ഏകാന്തതേ
നിൻെറ ദ്വീപിൽ… ”
എന്ന ഗാനം അദ്ദേഹം യേശുദാസിനെ കൊണ്ടും ജെൻസിയെക്കൊണ്ടും പാടിക്കുകയാണുണ്ടായത്.
തൻ്റെ ചലച്ചിത്ര ജീവിതത്തിൽ വെറും ഏഴു ഗാനങ്ങൾ മാത്രമേ ഈ ഗായകൻ പാടിയിട്ടുള്ളൂ. അതിൽ മൂന്നു ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.
“കല്യാണപ്പന്തൽ “എന്ന ചിത്രത്തിൽ വർഗ്ഗീസ് പാടിയ
“മയ്യെഴുതി കറുപ്പിച്ച കണ്ണിൽ
മധുതുളുമ്പുമീ മലർച്ചുണ്ടിൽ
പലനാളായെന്നന്തരംഗം
പാറിക്കളിക്കുന്നു തങ്കം….”
എന്ന മറ്റൊരു ഗാനവും പനിനീർമഴ, കാമശാസ്ത്രം എന്നീ ചിത്രങ്ങളിൽ ഓരോരോ ഗാനവും പാടിക്കൊണ്ട് അദ്ദേഹം തൻ്റെ സംഗീത ജീവിതം അവസാനിപ്പിച്ചു.
പിന്നീട് ഏതാനും ചലച്ചിത്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായി സാമ്പത്തിക നഷ്ടം സംഭവിച്ചതിനാലാകാം
പിന്നീട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകാൻ ഈ ഗായകന് കഴിഞ്ഞില്ല.
കൂടുതൽ ഗാനങ്ങൾ ഒന്നും പാടാൻ കഴിഞ്ഞില്ലെങ്കിലും
“സ്നേഹയമുന ” എന്ന ചിത്രത്തിലെ
“നീലയമുനേ
സ്നേഹയമുനേ
ഏതൊരു ഗംഗയെ
വാരിപ്പുണരാൻ
ഏകാകിനീ നീ ഒഴുകുന്നു
അനുരാഗിണി നീ അലയുന്നൂ….”
എന്ന ഒറ്റ ഗാനം മാത്രം മതി ഈ ഗായകനെ മലയാളചലച്ചിത്രലോകം എന്നുമെന്നും ഓർമ്മിക്കുവാൻ.
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @365 )