
ജൂലീ ഐ ലവ് യൂ .
*********
ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ ജീവിതകഥ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “ചട്ടക്കാരി ” എന്ന ചിത്രത്തിലൂടെയാണ്.
ചില തമിഴ് സിനിമകളിൽ നായികയായി തിളങ്ങിയ ദക്ഷിണേന്ത്യൻ നടി ലക്ഷ്മിയാണ് ചട്ടക്കാരിയായി അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായത് .
മഞ്ഞിലാസിന്റെ ബാനറിൽ
എം ഓ ജോസഫ് നിർമ്മിച്ച “ചട്ടക്കാരി” യുടെ കഥ പ്രശസ്ത നോവലിസ്റ്റ് പമ്മന്റേതായിരുന്നു .
മലയാളികളുടെ കപട സദാചാരത്തിന്റെ കോട്ടകൊത്തളങ്ങൾക്കു നേരെ അക്ഷരങ്ങൾ കൊണ്ട് ആഞ്ഞടിച്ച എഴുത്തുകാരനായിരുന്നു
പമ്മൻ.
വായനക്കാരിൽ രതിസൗരഭ്യം വാരി വിതറി അനുഭൂതികളുടെ മായിക ലോകത്തിലേക്ക്
കൂട്ടിക്കൊണ്ടുപോയിരുന്ന പമ്മന്റെ സാഹിത്യകൃതികൾ എന്നും ചെറുപ്പക്കാരുടെ ആവേശമായിരുന്നു .
യുവതീയുവാക്കളുടെ രതികാമനകൾക്ക് ചൂടും ചൂരും പകർന്ന പമ്മന്റെ കഥകളും നോവലുകളും തികഞ്ഞ അശ്ലീലവും ആഭാസവുമാണെന്ന് നിരൂപകർ വിധിയെഴുതിയപ്പോഴും
ജീവിതഗന്ധിയല്ലാത്ത യാതൊന്നും താൻ എഴുതിയിട്ടില്ലെന്നും ,
പ്രണയവും ലൈംഗികതയുമെല്ലാം മനുഷ്യ ജീവിതത്തിന്റെ ദാഹവും മോഹവും അഭിനിവേശവും ആനന്ദവുമാണെന്നുമുള്ള
ഉറച്ച നിലപാടിൽ നിന്നുകൊണ്ട് തന്റെ രചനകളെ ന്യായീകരിച്ച എഴുത്തുകാരനാണ് പമ്മൻ .
പശ്ചിമ റെയിൽവേയിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ബോംബെയിലാണ് ദീർഘകാലം ജീവിച്ചത്.
ഏറെ പ്രശസ്തമായ അദ്ദേഹത്തിന്റെ “ഭ്രാന്ത് ” എന്ന നോവൽ എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന ആക്ഷേപം ഒരു കാലത്ത് മലയാള സാഹിത്യ ലോകത്ത് വൻ വിവാദങ്ങൾ തന്നെ സൃഷ്ടിച്ചിരുന്നു.
വായനശാലകളിൽ കിട്ടാക്കനി ആയിരുന്നു പമ്മന്റെ
” വഷളൻ “എന്ന നോവൽ.
ഞരമ്പുകളിൽ ഉന്മാദലഹരി പടർത്തിയ ഈ നോവലിനെ
പരസ്യമായി എതിർത്തിരുന്നവർ കൂടി രഹസ്യമായി വായിച്ചാസ്വദിച്ചിരുന്നുവത്രെ!
ഹാസ്യനടനായി മുദ്രകുത്തപ്പെട്ട അടൂർ ഭാസി എന്ന നടന്റെ അഭിനയ ചാതുര്യം പൂർണ്ണമായും ഉപയോഗപെടുത്തിയ സിനിമയായിരുന്നു ചട്ടക്കാരി .
സംസ്ഥാന സർക്കാരിന്റെ
ആ വർഷത്തെ മികച്ച നടനുള്ള പുരസ്ക്കാരം ഈ ചിത്രത്തിലൂടെ അടൂർ ഭാസി നേടിയെടുക്കുകയുണ്ടായി.
വയലാറിന്റെ സുന്ദരമായ ഗാനങ്ങൾക്ക് ദേവരാജനാണ് ഈണം പകർന്നത്.
പമ്മന്റെ കനകതൂലികയിലൂടെയുതിർന്നു വീണ കഥാപാത്രങ്ങളുടെ വൈകാരികഭാവങ്ങൾ ഒട്ടും ചോർന്നുപോകാതെയാണ് വയലാർ ഈ ചിത്രത്തിലെ
” ജൂലി …. ഐ ലൗ യൂ….”
എന്ന പ്രണയഗാനം എഴുതിയത്.
പമ്മന്റേയും വയലാറിന്റേയും ശൃംഗാര ഭാവനകൾക്ക് അലകും പിടിയും ചാർത്തിയെടുത്ത്
കെ എസ് സേതുമാധവൻ ഈ ഗാനരംഗം അതിമനോഹരമായി ചിത്രീകരിച്ചു.
വെള്ളിത്തിരയിൽ
ഈ ഗാനരംഗത്തെ
കാമസുരഭിലമാക്കിയ ലക്ഷ്മിയും മോഹനും ആ പ്രണയ നിർവൃതി സ്വന്തം ജീവിതത്തിലേക്കും പകർന്നെടുക്കുകയുണ്ടായി .
“നാരായണായ നമ :
നാരായണായ നമ…” ( പി.ലീല )
“മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും…”
(യേശുദാസ് )
“ജൂലി ഐ ലൗ യൂ … ”
(യേശുദാസ് – മാധുരി )
“യുവാക്കളേ യുവതികളേ …”
(മാധുരി )
“ലൗ ഈസ് ജസ്റ്റ് എ റൗണ്ട് …”
(രചന, ആലാപനം ഉഷാ ഉതുപ്പ് )
തുടങ്ങിയവയെല്ലാം ചട്ടക്കാരിയെ വൻ വിജയത്തിലെത്തിച്ച ഗാന കുസുമങ്ങളായിരുന്നു.
1974 മെയ് 10-ന് വെള്ളിത്തിരകളിലെത്തിയ “ചട്ടക്കാരി ” എന്ന ചിത്രം ഇന്ന് ഗോൾഡൻ ജൂബിലിയും കഴിഞ്ഞ് 51 വർഷങ്ങൾ പൂർത്തിയാക്കുകയാണ് .
എഴുപതുകളിലെ
കൗമാരസ്വപ്നങ്ങൾക്ക് രതിയുടെ ചായക്കൂട്ടുകൾ പകർന്നു നൽകി അഭിനിവേശത്തിന്റെ അലകടൽ സൃഷ്ടിച്ച ഈ ചിത്രം അടുത്ത കാലത്ത് വീണ്ടും
നിർമ്മിക്കപ്പെട്ടെങ്കിലും
ആദ്യ ചിത്രത്തിന്റെ ലാവണ്യസങ്കല്പങ്ങളുടെ അടുത്തൊന്നും എത്തിയില്ല.
പമ്മനും വയലാറും കെ.എസ്. സേതുമാധവനും സൃഷ്ടിച്ച ഭാവനാ രോമാഞ്ചങ്ങളും കഥാപാത്രങ്ങളിലൂടെ ഒഴുകിയെത്തിയ ഗാനങ്ങളേയും
ഈ അവസരത്തിൽ
ആദരപൂർവ്വം ഓർമ്മിക്കുന്നു .
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )