
ചന്ദ്രബിംബം നെഞ്ചിലേറ്റിയ പുള്ളിമാൻ .
***********
കഴിഞ്ഞവർഷം കണ്ട നാടകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു
പ്രദീപ് കാവുന്തറ എഴുതി
കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച “മിഠായിത്തെരുവ് ”
എന്ന നാടകം .
1962-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ് കെ പൊറ്റക്കാട്ടിന്റെ
“ഒരു തെരുവിന്റെ കഥയി ” ലൂടെ കേരളീയരുടെ മനസ്സിലേക്ക് ചേക്കേറിയ കോഴിക്കോട്ടെ പ്രശസ്തമായ
“മിഠായി തെരുവ് ” ഒരു നാടകത്തിലൂടെ വീണ്ടും നമ്മുടെ മനസ്സിൽ ചില രേഖാചിത്രങ്ങൾ വരച്ചു വെയ്ക്കുന്നു .
മിഠായി തെരുവിൽ ജീവിക്കുന്ന നിഷ്കളങ്കരായ കുറെ പാവപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളിലൂടെ നാടകകൃത്ത് സഞ്ചരിക്കുന്നതിനോടൊപ്പം മലയാള നാടിന്റെ വിശ്വപ്രസിദ്ധനായ സഞ്ചാരി എസ് കെ പൊറ്റക്കാടിൻ്റെ സജീവസാന്നിദ്ധ്യവും ഈ നാടകത്തിൽ നിറഞ്ഞു നിൽക്കുന്നതായി കാണാം.
മലയാളത്തിലെ എക്കാലത്തെയും വലിയ സഞ്ചാര സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ
എസ് കെ പൊറ്റക്കാടിന്റ പ്രശസ്ത നോവലാണ് “പുള്ളിമാൻ ” .
ഈ നോവൽ ചലച്ചിത്രമാക്കാൻ നീലക്കുയിലിനു മുൻപേ
പി ഭാസ്കരനും രാമു കാര്യാട്ടും
ഒരു ശ്രമം നടത്തിയിരുന്നു.
പി ഭാസ്കരൻ എഴുതി
കെ രാഘവൻ സംഗീതം പകർന്ന ചില പാട്ടുകൾ റെക്കോർഡിങ്ങ് വരെ നടത്തിയതായിരുന്നു .
എന്നാൽ ഇടയ്ക്കുവെച്ച് പുള്ളിമാനിന്റെ നിർമ്മാണം
നിലച്ചു പോയി.
വർഷങ്ങൾക്കുശേഷം
ദീപ്തി ഫിലിംസിന്റെ ബാനറിൽ
കെ പൊന്നപ്പൻ എന്നൊരാൾ
ഈ ചിത്രം നിർമ്മിക്കുകയും
ഇ എൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുകയും ചെയ്തു.
മധു , ദേവിക, വിജയനിർമ്മല തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന നടീനടന്മാർ . പൊറ്റക്കാടിന്റെ കഥക്ക് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തായിരുന്ന തിക്കോടിയൻ തിരക്കഥയെഴുതി. ഇത്തവണ “പുള്ളിമാനി” ൽ
പാട്ടുകൾ എഴുതിയത് ശ്രീകുമാരൻ തമ്പിയും സംഗീതം പകർന്നത് ബാബുരാജുമായിരുന്നു.
പുള്ളിമാനിലെ പഴയ പാട്ടുകൾക്ക് എന്തുപറ്റി എന്നറിയില്ലെങ്കിലും
“ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്….”
എന്ന പുതിയ ചിത്രത്തിലെ യേശുദാസിന്റെ ഗാനം ഇന്നു കേൾക്കുമ്പോഴും നെഞ്ചകം സന്തോഷത്താൽ തുള്ളിക്കളിക്കാറുണ്ട്.
ഒരുപക്ഷേ ഈ സിനിമ ഇന്നോർമിക്കപ്പെടുന്നത് കാലത്തിന് മായ്ക്കാൻ കഴിയാത്ത മനോഹരമായ ഈ ഗാനത്തിന്റെ സൗരഭ്യം കൊണ്ടാണെന്ന് തോന്നുന്നു.
“വൈഡൂര്യ രത്നമാല ചാർത്തി ..”.( എസ് ജാനകി )
” ധീര ജവാന്മാർ ജനിച്ച നാട് വില്ലാളികളുടെ ജന്മനാട് …”
( പി സുശീല )
“ആയിരം വർണ്ണങ്ങൾ വിടരും ആരാമമാണെൻ ഹൃദയം …”
( എസ് ജാനകി )
” കാവേരി കാവേരി …. ”
( യേശുദാസ് )
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1972 മെയ് 12-ന് പ്രദർശനശാലകളിൽ എത്തിയ “പുള്ളിമാൻ ” എന്ന ചിത്രം ഗോൾഡൻ ജൂബിലി പിന്നിട്ട് 53 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.
നീലാകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന ചന്ദ്രബിംബത്തെ എത്രയോ വർഷങ്ങളായി നമ്മൾ കാണുന്നുണ്ടെങ്കിലും ആ വർണ്ണഭംഗിയും അതിന്റെ
വശ്യസൗന്ദര്യവും ഒരിക്കലും മടുപ്പുളവാക്കുന്നില്ല.
“ചന്ദ്രബിംബം നെഞ്ചിലേറ്റും
പുള്ളി മാനേ…”
എന്ന ഗാനവും
അര നൂറ്റാണ്ടോളമായി സംഗീത പ്രേമികളുടെ മനസ്സിൽ ചന്ദ്രബിംബത്തിന്റെ പ്രകാശം ചൊരിഞ്ഞു കൊണ്ട്
തിളങ്ങിക്കോണ്ടേയിരിക്കുന്നു.
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365)