
ഒരു പൂന്തണലും മുന്തിരിയും …
***********
ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ജെറുസലേമിലെ ഒരു ശ്മശാനമാണ്
“അക്കൽദാമ. ”
മുപ്പത് വെള്ളിക്കാശിന് വേണ്ടി
യേശുദേവനെ ഒറ്റിക്കൊടുത്ത യൂദാസുമായി ബന്ധപ്പെട്ട “അക്കൽദാമ “എന്ന വാക്കിന്റെ അർത്ഥം രക്തഭൂമി എന്നാണത്രേ !
പ്രശസ്ത നാടകകൃത്ത്
പി ആർ ചന്ദ്രൻ ഈ പേരിൽ ഒരു നാടകം എഴുതിയിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം
അനേകം അരങ്ങുകളിൽ കളിച്ചു വൻവിജയമായി തീർന്ന ഈ നാടകം നിർമാതാവും സംവിധായകനും നടനുമായ മധു നിർമ്മിക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയുമുണ്ടായി.
ഈ ചിത്രത്തിൽ മൂന്നു ഗാനരചയിതാക്കളാണ് പാട്ടുകളെഴുതിയത്.
ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ ,ഏറ്റുമാനൂർ സോമദാസൻ .
ഇതിൽ ബിച്ചു തിരുമലയേയും ഭരണിക്കാവ് ശിവകുമാറിനേയും വായനക്കാർക്ക് നല്ലപോലെ അറിയാം . എന്നാൽ ഏറ്റുമാനൂർ സോമദാസൻ എന്ന ഗാനരചയിതാവിനെകുറിച്ച് പലർക്കുമറിയില്ല.
ഇദ്ദേഹം പാട്ടെഴുതി പുറത്തുവന്ന ആദ്യ ചിത്രമായിരുന്നു “അക്കൽദാമ ”
ശ്യാം സംഗീതം പകർന്ന ഈ ചിത്രത്തിൽ യേശുദാസും
മാധുരിയും ചേർന്ന് പാടിയ
” ഒരു പൂന്തണലും മുന്തിരിയും
ഒമർഖയ്യാം പണ്ടു പാടി …..”
എന്ന ഗാനം ഒരു കാലത്ത് സൂപ്പർ ഹിറ്റായിരുന്നു.
പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങളിൽ പാട്ടുകൾ എഴുതിയെങ്കിലും ആ ഗാനങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
രസകരമായ മറ്റൊരു കാര്യം,തന്റെ അവാർഡു ചിത്രങ്ങളിൽ പാട്ടുകളൊന്നും ഉൾപ്പെടുത്താത്ത പ്രശസ്ത സംവിധായകൻ അടൂർഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ “കാമുകി ” യിൽ ഏറ്റുമാനൂർ സോമദാസൻ നാലു ഗാനങ്ങൾ എഴുതിയിരുന്നു.
എന്നാൽ ഈ
ചിത്രം വെളിച്ചം കാണുകയുണ്ടായില്ല .
കവി , നോവലിസ്റ്റ് എന്നീ നിലകളിൽ ഏറ്റുമാനൂർ സോമദാസന് മലയാള സാഹിത്യ രംഗത്ത് പ്രത്യേക സ്ഥാനമുണ്ട് . സമഗ്ര സംഭാവനക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.
1936 മെയ് 16ന് ജനിക്കുകയും 2011
നവംബർ 21ന് കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്ത ഏറ്റുമാനൂർ സോമദാസന്റെ ജന്മവാർഷികദിനമാണിന്ന്.
വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രം എഴുതിയ ഈ ഗാനരചയിതാവ് ചലച്ചിത്ര സംഗീത രംഗത്ത് ഇന്നും ഓർമ്മിക്കപ്പെടുന്നത് “അക്കൽദാമ”യിലെ പ്രശസ്തമായ ഗാനത്തിലൂടെ തന്നെയണ്.
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )