
കാവേരിയുടെ കഥ .
********
കഥകൾ ഗാനരൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന സമ്പ്രദായം മലയാള ചലച്ചിത്രഗാനശാഖയിൽ പണ്ടു മുതലേ ഉണ്ടായിരുന്നു .
“പഞ്ചതന്ത്രം കഥയിലേ പഞ്ചവർണ്ണ കുടിലിലേ ..”
(നദി )
“ശിബിയെന്നു പേരായി
പണ്ടു പണ്ടൊരു രാജാവുണ്ടായിരുന്നു …”
(പൂമ്പാറ്റ )
” വെള്ളില കിങ്ങിണി താഴ് വരയിൽ …. ”
(കാക്കത്തമ്പുരാട്ടി ) തുടങ്ങിയവയെല്ലാം കഥപറയുന്ന ഗാനങ്ങളാണ്.
ഇതേ രീതിയിൽ ഒരു നദിയുടെ കഥ പറയുന്ന ഗാനം 1972 -ൽ പ്രദർശനത്തിനെത്തിയ എസ് കെ പൊറ്റേക്കാടിന്റെ “പുള്ളിമാൻ “എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. “പുള്ളിമാനി” ലെ
“ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ….”
എന്ന ഗാനം വളരെ ജനപ്രീതി നേടിയെടുത്തുവെങ്കിലും എന്തുകൊണ്ടോ ഈ ചിത്രത്തിലെ കഥ പറയുന്ന ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ശ്രീകുമാരൻ തമ്പി എഴുതി ബാബുരാജ് സംഗീതം പകർന്ന് യേശുദാസ് പാടിയ ഗാനത്തിന്റെ വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്…
“കാവേരി കാവേരി
കവേര മഹർഷിക്കു ബ്രഹ്മാവ് നൽകിയ കർമ്മ ധീരയാം പുത്രി….”
ദക്ഷിണേന്ത്യയിലെ പുണ്യനദികളിലൊന്നാണ് കാവേരി .
പശ്ചിമഘട്ടത്തിലെ
തലൈക്കാവേരിയിൽ നിന്നുത്ഭവിച്ച് ദക്ഷിണ കർണാടകത്തിലൂടെ ഒഴുകി തമിഴ്നാട്ടിലെ സേലം, ഈറോഡ്, തിരിച്ചിറപ്പള്ളി ,തഞ്ചാവൂർ തുടങ്ങിയ ജില്ലകളിലൂടെ ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഈ നദിയുടെ
നീളം ഏകദേശം 768-കിലോമീറ്ററാണ് .
കാവേരിയുടെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുണ്ടായിരുന്ന
നദീജല തർക്കം അടുത്തകാലത്താണ് സുപ്രീംകോടതി ഇടപെട്ട് അവസാനിപ്പിച്ചത്.
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന അപൂർവ്വ നദികളിലൊന്നായ “കബനി ” കാവേരിയുടെ പോഷകനദിയാണ്.
ഐതിഹ്യപ്രകാരം,
ബ്രഹ്മാവിന് വിഷ്ണുമായ എന്ന പേരിൽ ഒരു മകളുണ്ടായിരുന്നു.
കവേര മഹർഷിയാണത്രെ അവളെ വളർത്തി വലുതാക്കിയത്.
വളർത്തച്ഛന് പുണ്യം ലഭിക്കാനായി സ്വയം പാപനാശിനിയായ നദിയായി മാറിയ വിഷ്ണുമായ കാവേരി എന്നപേരിൽ ഒഴുകി നാടിനെ ഐശ്വര്യ പൂർണമാക്കിയ കഥയാണ് ശ്രീകുമാരൻ തമ്പി “പുള്ളിമാനി “ന് വേണ്ടി ഗാനരൂപത്തിൽ അവതരിപ്പിച്ചത്.
അദ്ദേഹത്തിന്റെ മനോഹരവരികൾ കൂടി ഇവിടെ കൊടുക്കുന്നു.
“കാവേരി കാവേരി
കവേരമഹർഷിക്കു ബ്രഹ്മാവു നൽകിയ
കർമ്മധീരയാം പുത്രി
കാവേരി കാവേരി
ബ്രഹ്മഗിരിയുടെ വളർത്തുമകൾ അവൾ
ധർമ്മനീതിയെ പോറ്റുന്നവൾ
ത്യാഗത്തിനൊരു പുത്തൻ ഭാവമേകിയവൾ
നാടിന്റെ നന്മക്കായ് നദിയായി
കാവേരി കാവേരി
മധുരകർണ്ണാടക മധുമൊഴി ചൊല്ലും
മന്ദഗാമിനി മനോഹരീ
വരളും മണ്ണിൻ
ചുണ്ടുകളിൽ നീർ
പകർന്നു പാടും സ്നേഹമയീ
കാവേരി കാവേരി
കിങ്ങിണിയരമണി കുലുങ്ങുമാറൊഴുകും
സ്വർണ്ണസരിത്തേയനുഗ്രഹിക്കൂ
ഒരു മണിയൊരു നൂറു നെന്മണിയാക്കുവാൻ
വരമരുളൂ നീ സന്ന്യാസിനീ
കാവേരീ..”
ഒരുപക്ഷേ കാവേരി കേരളത്തിന്റെ ഭാഗമല്ലാത്തതു കൊണ്ടായിരിക്കണം ഈ ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് .
അതുകൊണ്ടുതന്നെയാണ് ഈ ഗാനം ഇന്നത്തെ പാട്ടോർമ്മകളുടെ
പ്രിയ വായനക്കാർക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നതും
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )