
ഇവൻ മേഘരൂപൻ
*********
“കവിയുടെ
കാൽപ്പാടുകൾ …”
കാൽപ്പനിക കവിതകൾ കൊണ്ട് കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും, ഐതിഹ്യങ്ങളും , സാംസ്കാരിക പൈതൃകങ്ങളും ആസ്വാദക മനസ്സുകളിലേക്ക് ആവാഹിച്ച മലയാളത്തിന്റെ പ്രിയകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയാണിത്.
വ്യവസ്ഥിതികളെ പുച്ഛിച്ചുതള്ളിയ വിപ്ലവകാരി, നിതാന്തസഞ്ചാരി, തന്റെ പ്രണയ പാപങ്ങളുടെ ഭാണ്ഡവും പേറി സദാചാര സങ്കല്പങ്ങൾക്കുനേരെ പുറംതിരിഞ്ഞു നടന്ന ഏകാന്ത പഥികൻ .
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിൽ 1905 ഒക്ടോബർ 4-നായിരുന്നു
പി കുഞ്ഞിരാമൻ നായർ ജനനം.
പ്രവാസം ജീവിതമാക്കിയ മലയാളനാടിൻ്റെ പ്രിയപ്പെട്ട കവിയാണ് പി കുഞ്ഞിരാമൻ നായർ.
പ്രവാസത്തിന്റെ പല ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ 1978 മേയ് 27-ന് തിരുവനന്തപുരം സി.പി. സത്രത്തിൽ 72-ാമത്തെ വയസ്സിൽ മഹാകവി അന്തരിച്ചു .
മഹാകവി എന്ന് അക്ഷരാർത്ഥത്തിൽ തന്നെ വിശേഷിപ്പിക്കാവുന്ന പി.യുടെ ഈ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില ചലച്ചിത്ര സംരംഭങ്ങളേയും ഗാനങ്ങളേയും ഒന്ന് ഓർമ്മിച്ചെടുക്കട്ടെ .
കാവ്യലോകത്തിന്റെ മുക്തകണ്ഠമായ പ്രശംസ നേടിയ അദ്ദേഹത്തിന്റെ
” കളിയച്ഛൻ” എന്ന കവിത ചലച്ചിത്രമായിട്ടുണ്ട്.
മനോജ് കെ.ജയൻ നായകനായി അഭിനയിച്ച ഈ ചിത്രം വലിയ വിജയമാകാഞ്ഞതിനാൽ ഇതിലെ ഗാനങ്ങൾ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ല.
റഫീക്ക് അഹമ്മതിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകിയത്. ജയചന്ദ്രൻ പാടിയ “പാപലീലാലോലനാവാൻ ….” എന്ന ഗാനം മനോഹരമായിരുന്നുവെങ്കിലും ജയചന്ദ്രന്റ ഹിറ്റ് ഗാനങ്ങളിൽ ഇടം പിടിച്ചില്ല.
“കവിയുടെ കാല്പാടുക “ളെ ആസ്പദമാക്കി 2012-ൽ ഇറങ്ങിയ
“ഇവൻ മേഘരൂപൻ ” എന്ന ചിത്രത്തിലെ പാട്ടുകൾ എഴുതിയത് കാവാലവും സംഗീതം പകർന്നത് ശരത്തും ആയിരുന്നു.
“ആണ്ടേലോണ്ടേ
നേരെ കണ്ണില് …
(രമ്യാ നമ്പീശൻ)
വിഷുക്കിളി കണി പൂ കൊണ്ടു വാ….”
(ചിത്ര)
” അനുരാഗിണി നിനക്കടയാളമായ് തന്ന (യേശുദാസ്)
“നിശാസുരഭി നിന്നേയുമേതോ ….”
(ശ്വേതാ മോഹൻ)
എന്നീ ഗാനങ്ങൾ ആസ്വാദക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഈ ചിത്രത്തിനും വലിയ രീതിയിലുള്ള പ്രേക്ഷ പ്രീതി നേടാനായില്ല എന്നുള്ളത് ഖേദകരമാണ്.
പി.യുടെ കവിതകളോടുള്ള ആരാധനയാൽ പ്രകാശ് ബാരെ തന്നെ നിർമ്മിച്ച് അദ്ദേഹം തന്നെ മഹാകവിയുടെ റോളിൽ അഭിനയിക്കുകയായിരുന്നു. ചലച്ചിത്രാരാധകരുടെ ഒരു ഇഷ്ടതാരമായിരുന്നു മഹാകവിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരുന്നതെങ്കിൽ “ഇവൻ മേഘരൂപൻ ” ഒരു പക്ഷേ ചരിത്രത്തിൽ സ്ഥാനം പിടിച്ചേനേ എന്ന് ചിന്തിച്ചു പോകുന്നു .
കവിയുടെ കാൽപ്പാടുകൾ, നിത്യകന്യകയെ തേടി തുടങ്ങിയ ആത്മകഥാപരമായ കവിത തുളുമ്പുന്ന ഗദ്യങ്ങളിലൂടെ മലയാളികളെ വായനയുടെ വസന്ത ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ
പ്രിയകവിയുടെ ചരമവാർഷികദിനമാണിന്ന് .
പ്രണാമം …
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @365 )