
മണപ്പുറത്തിന്റെ പ്രിയ എഴുത്തുകാരൻ .
**********
മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക പടവാളാക്കിയ മണപ്പുറത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു
മൊയ്തു പടിയത്ത് .
തൃശ്ശൂർ ജില്ലയിലെ ചേറ്റുവ അഴിമുഖം മുതൽ കോട്ടപ്പുറം വരെ നീണ്ടുകിടന്ന കനോലി കനാലിനും അറബിക്കടലിനുമിടയിലുള്ള മണൽ പ്രദേശമാണ് മണപ്പുറം .
ഈ ജനപ്രിയ സാഹിത്യകാരൻ എഴുതിയ എഴുപതോളം കഥകളും നോവലുകളുമെല്ലാം മുസ്ലിം സമുദായത്തിൽ ഒരു വലിയ നവോത്ഥാനം തന്നെയാണു് സൃഷ്ടിച്ചെടുത്തത് .
ശരീയത്ത് നിയമത്തിന്റെ പിൻബലത്തിൽ മുത്തലാഖും ബഹുഭാര്യാത്വവും മൂലം മുസ്ലീം സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരിതപൂർണ്ണമായ ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു ഇദ്ദേഹത്തിന്റെ
സാഹിത്യ കൃതികൾ .
പൂർണ്ണമായും ശരിയാണോയെന്നറിയില്ല ,
അക്കാലത്ത് മദിരാശിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം വാരികയിലാണ് മൊയ്തു പടിയത്തിൻ്റെ പല കൃതികളും പ്രസിദ്ധീകരിച്ചതെന്ന് ഒരു സുഹൃത്ത് പറഞ്ഞതായി ഓർക്കുന്നു .
എന്തായാലും “ഉമ്മ ” എന്ന നോവൽ മലയാള സാഹിത്യ രംഗത്ത് വളരെയധികം വിവാദങ്ങൾ സൃഷ്ടിച്ചു.
ഇസ്ലാമിലെ അനാചാരങ്ങൾക്ക് കുടപിടിച്ചിരുന്ന പുരോഹിതവർഗ്ഗം മൊയ്തു പടിയത്തിനെ ഒരു സമുദായ ദ്രോഹിയായി കാണുകയും അദ്ദേഹത്തിന് സാമുദായികഭ്രഷ്ട് കല്പിക്കുകയുമുണ്ടായത്രെ!
ഇതേ സമയത്താണ് ആലപ്പുഴ ഉദയ സ്റ്റുഡിയോയിലെ ജീവനക്കാരനും നാടകകൃത്തുമായ ശാരംഗപാണി മൊയ്തു പടിയത്തിന്റെ ഉമ്മ എന്ന നോവൽ സാഹിത്യ രംഗത്ത് സൃഷ്ടിച്ച വിവാദങ്ങളെപ്പറ്റി കുഞ്ചാക്കോയെ ധരിപ്പിക്കുന്നത്.
കച്ചവടക്കണ്ണുള്ള കുഞ്ചാക്കോയിലെ കുശാഗ്രബുദ്ധി ഉണർന്നു. അങ്ങനെയാണ് മൊയ്തു പടിയത്തിന്റെ ഈ വിവാദ നോവൽ സിനിമയാക്കാൻ കുഞ്ചാക്കോ തീരുമാനിക്കുന്നത്.
ഇതിനകം ആലപ്പുഴയിലെ നരസിംഹവിലാസം ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ഉമ്മയുടെ പകർപ്പവകാശം 500 രൂപയ്ക്ക് കുഞ്ചാക്കോ നേടിയെടുത്തു .
കോഴിക്കോട് നാടകങ്ങളിലൂടെ ശ്രദ്ധേയനാവുകയും
പി ഭാസ്കരന്റെ
“രാരിച്ചൻ എന്ന പൗരനി ” ലൂടെ ചലച്ചിത്ര രംഗത്തെത്തുകയും ചെയ്ത സുന്ദരനായ ഒരു ചെറുപ്പക്കാരനെ “സ്നേഹജാൻ” എന്ന പേരിൽ ചിത്രത്തിൽ നായകനാക്കി .
ഈ സ്നേഹജാനാണ് പിന്നീട് മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകിയ
കെ പി ഉമ്മർ എന്ന നടൻ .
1960-ൽ പുറത്തിറങ്ങിയ
“ഉമ്മ ” വമ്പിച്ച
വിജയമായി മാറി.
എന്റെ ഓർമ്മ ശരിയാണെങ്കിൽ മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി ഒരു സാമൂഹിക ചലച്ചിത്രം വെള്ളിത്തിരയിൽ എത്തുന്നത് ഉമ്മയിലൂടെയാണ് .
ചിത്രത്തിലെ
“കദളിവാഴ കൈയിലിരുന്നു കാക്കയിന്നു വിരുന്നു വിളിച്ചു വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ…”
എന്ന ജിക്കി പാടിയ ഗാനത്തിന്റ അലയൊലികൾ കേരളത്തിലെ കുടുംബങ്ങളുടെ ഗ്രാമ്യസൗഭാഗ്യങ്ങളുടെ കൊടിയടയാളമായി ഇന്നും അവശേഷിക്കുന്നുണ്ട് .
1964 – ൽ തിയേറ്ററുകളിലെത്തിയ ജയമാരുതിയുടെ ബാനറിൽ
ടി ഇ വാസുദേവൻ നിർമ്മിച്ച്
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത “കുട്ടിക്കുപ്പായം “എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥയും മൊയ്തു പടിയത്തിന്റേതായിരുന്നു.
പ്രശസ്ത നടി ഫിലോമിനയുടെ ആദ്യചിത്രമായിരുന്നു കുട്ടിക്കുപ്പായം.
പി ഭാസ്കരനും ബാബുരാജും തീർത്ത ഇതിലെ 10 ഗാനങ്ങൾ മലയാളികൾ ഇന്നും ഗൃഹാതുരത്വത്തോടെ പാടി നടക്കുന്നവയാണ്.
“വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ…”
(എ.പി. കോമള )
“വിരുന്നുവരും വിരുന്നുവരും
പത്താം മാസത്തിൽ … ”
(പി.ലീല – ഉത്തമൻ)
” ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം …. ”
(എൽ.ആർ. ഈശ്വരി)
“പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല …. ”
(എൽ.ആർ. ഈശ്വരി )
” തൊട്ടിലിൽ നിന്ന് തുടക്കം…”
(പി.ബി. ശ്രീനിവാസ് )
” പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും …. ”
(പി.ലീല)
” നാടും നഗരവും
നീയലഞ്ഞു …”
(ബാബുരാജ്)
” കല്യാണ രാത്രിയിൽ
കള്ളികൾ തോഴിമാർ…”
(പി.ലീല )
” ഇന്നെന്റെ കരളിലെ
പൊന്നണിപ്പാടത്തൊരു ..”.(പി.ലീല )
“ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ..”.( എൽ ആർ ഈശ്വരിയും സംഘവും )
” പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും …”
(കെ പി ഉദയഭാനു )
തുടങ്ങിയ ഗാനങ്ങളൊക്കെ മലയാളികൾക്ക് എങ്ങനെയാണ് മറക്കാൻ കഴിയുക ….?
“കന്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകൾ എന്തിനു വേറേ …. ”
(കുപ്പിവള )
“കോളേജ് ലൈല കോളടിച്ചു …”.
(മൈലാഞ്ചി )
” അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാരുമെല്ലാരും യത്തീമുകൾ … ”
(യത്തീം)
“കോയിക്കോട്ടങ്ങാടീലെ
കോയക്കാന്റെ കടയിലെ … ”
(തങ്കക്കുടം )
തുടങ്ങിയ ഗാനങ്ങളടങ്ങിയ ചിത്രങ്ങൾക്കെല്ലാം ആധാരമായത് മൊയ്തു പടിയത്തിന്റെ സാഹിത്യ കൃതികളാണ്.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ എറിയാട് പഞ്ചായത്തിൽ പടിയത്ത് പുത്തൻ കാട്ടിൽ അബ്ദുൾ കരീമിന്റെ മകനായി
1931 മെയ് 28-ന് ജനിച്ച മൊയ്തു പടിയത്തിന്റെ ജന്മവാർഷികദിനമാണിന്ന്.
രാമു കാര്യാട്ട് , പി ഭാസ്കരൻ , ബഹദൂർ ,അമ്പിളി ,തൃപ്രയാർ സുകുമാരൻ ,നാട്ടിക ശിവറാം , ഹമീദ് കാക്കശ്ശേരി,
വി എം ശ്രീനിവാസൻ ,
കെ എസ് കെ തളിക്കുളം,
ഡി എം പൊറ്റേക്കാട്ട് , കുഞ്ഞുണ്ണി മാഷ്,
കമൽ തുടങ്ങിയ കലാപ്രതിഭകൾക്ക് ജന്മം കൊടുത്ത മണപ്പുറത്ത് നിന്നും ചലച്ചിത്ര വേദിയിലെത്തി വെന്നിക്കൊടി പാറിച്ച മറ്റൊരു വെള്ളിനക്ഷത്രമാണ് മൊയ്തു പടിയത്ത് എന്ന് പറയുന്നതിൽ മണപ്പുറത്തുകാരനായ
ഈ ലേഖകനും വളരെ അഭിമാനമുണ്ട് .
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )