
ഇസൈജ്ഞാനി ഇളയരാജ
**********
1976-ൽ പുറത്തിറങ്ങിയ “അന്നക്കിളി ” എന്ന ചിത്രം തമിഴ്നാട്ടിൽ സൃഷ്ടിച്ച വിജയതരംഗം ചെറുതൊന്നുമായിരുന്നില്ല.
തമിഴ് സിനിമയിലെ പ്രശസ്ത കഥാകൃത്തും കവിയുമായ പഞ്ചു അരുണാചലം ഗാനങ്ങളും
തിരക്കഥയുമെഴുതിയ
“അന്നക്കിളി “എന്ന
ചിത്രം
ഷൂട്ടി ചെയ്യാനായി വിവിധ സ്ഥലങ്ങൾക്കായി തിരയുന്നതിനിടയിൽ, നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന തെങ്കുമരഹദ എന്ന ഗ്രാമം നിർദ്ദേശിച്ചത് നായകൻ ശിവകുമാറായിരുന്നു.
വെറും പത്ത് വീടുകൾ മാത്രം ഉണ്ടായിരുന്ന തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമം. മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയായി. വെറും 4 ലക്ഷം രൂപയിൽ താഴെ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്.
തമിഴ്നാട്ടിൽ ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി പ്രദർശിപ്പിച്ച കറുപ്പിലും വെളുപ്പിലും എടുത്ത “അന്നക്കിളി ” ഇത്രയും വലിയ വിജയം കൈവരിക്കാൻ കാരണമായത് ചിത്രത്തിലെ ആറ് ഗാനങ്ങളുടെ അപൂർവ്വ വശ്യതയായിരുന്നു .
എം എസ് വിശ്വനാഥൻ ,
കെ വി മഹാദേവൻ ,
ശങ്കർ ഗണേഷ് ടീം
തുടങ്ങിയ പ്രമുഖർ അരങ്ങുവാണിരുന്ന തമിഴ് ചലച്ചിത്ര സംഗീത ശാഖയിൽ ഒരു പുതിയ യുഗത്തിന് നാന്ദി കുറിച്ചുകൊണ്ട് “അന്നക്കളി ” ക്ക് സംഗീതം പകർന്നത് കൃശഗാത്രനായ ഒരു ചെറുപ്പക്കാരനായിരുന്നു പേര് ഇളയരാജ.
ഒരു സിനിമയിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ടിക്കറ്റ് എടുത്ത് സിനിമ കാണുന്നതും പാട്ടുകൾ കഴിഞ്ഞാൽ തീയേറ്ററിൽ നിന്ന് ഇറങ്ങി പോകുന്നതും തമിഴ്നാടിൻ്റെ സിനിമാചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത സംഭവമായിരുന്നു.
ചലച്ചിത്ര സംഗീത രംഗത്തെ നവാഗതനായ ഇളയരാജയുടെ യുഗം ആരംഭിക്കുന്നതും ഈ ചിത്രത്തിലൂടെയായിരുന്നു.
ചിത്രം ഇറങ്ങി വെറും 15 ദിവസത്തിനുള്ളിൽ 12 പുതിയ സിനിമകളുടെ സംഗീതസംവിധാനത്തിനാണ് ഇളയരാജ കരാറിൽ ഒപ്പിട്ടത്.
പഞ്ചു അരുണാചലത്തിൻ്റെ വരികൾക്ക് ഇളയരാജ ആധുനിക ചലച്ചിത്ര സംഗീത ഓർക്കസ്ട്രേഷന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ തമിഴ് നാടോടി സംഗീതവുമായി ലയിപ്പിയ്യും നൽകിയ ഗാനങ്ങളുടെ വിജയം ഇളയരാജയെ തമിഴ് സിനിമയിലെ ഒരു മുൻനിര സംഗീതസംവിധായകനായി ഉയർത്തി .
ചിത്രത്തിലെ
“മച്ചാനൈ പാർത്തീങ്കള” –
എന്ന സൂപ്പർ ഹിറ്റ് ഗാനം തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ വിവാഹത്തിൻ്റെ ഒരു അവിഭാജ്യ ഘടകമായി മാറി ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
തമിഴ് നാട്ടിലെ തേനി ജില്ലയിലെ പുന്നൈപുരത്ത് 1943-ലാണ് ഇളയരാജയുടെ ജനനം. ജ്ഞാനദേശികൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ
യഥാർത്ഥ പേര്. ജ്ഞാനദേശികനെ സ്കൂളിൽ ചേർക്കുന്ന സമയത്ത് രാജയ്യ എന്ന മറ്റൊരു പേരാണ് പിതാവ് നൽകിയത്.
സ്ക്കൂളിലെ സംഗീത അദ്ധ്യാപകനാണ് രാജയ്യയെ രാജ എന്ന് വിളിച്ചു തുടങ്ങിയത്.
സഹോദരൻ്റെ ഗാനമേള സംഘമായ ” പാവലാര്‍ ബ്രദേഴ്സി “ല്‍ പാടി ക്കൊണ്ടായിരുന്നു ഇളയരാജ സംഗീത ജീവിതത്തിൽ തുടക്കം കുറിക്കുന്നത് .
തുടര്‍ന്ന് ജോലിതേടി മദ്രാസിലേക്കു വണ്ടി കയറി. അവിടെ മെല്ലിശൈ മന്നന് എം എസ് വിശ്വനാഥന്,
കെ വി മഹാദേവന്, ശങ്കര്‍-ഗണേശ് ,സലീൽ ചൗധരി, ജികെ വെങ്കിടേഷ് തുടങ്ങിയ സംഗീത പ്രതിഭകളോടൊത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഇളയരാജയുടെ സംഗീത ജീവിതത്തിന് ഒരു വലിയ മുതൽക്കൂട്ടായി .
സിനിമാ സംഗീതലോകത്തെക്കുറിച്ച് ഇളയരാജയ്ക്ക് പുതിയ അറിവുകൾ ലഭിക്കാൻ ഈ സംഗീതസംവിധായകരുമായുള്ള സഹവാസം ഏറെ ഗുണം ചെയ്തു .
ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പാസായതും ഇളയരാജയുടെ സംഗീത യാത്രയ്ക്ക് അനുഗ്രഹമായി.
പാശ്ചാത്യസംഗീതത്തില്‍ ഇളയരാജക്കുള്ള താല്പര്യം പടർന്നു പന്തലിച്ചത് ധന്‍രാജ് ഗുരുവിന്റെ കീഴിലുള്ള പഠനത്തോടെയാണ്.
1978-ൽ അഭയം മൂവീസ് നിർമ്മിച്ച് കെ ജി ജോർജ് സംവിധാനം ചെയ്ത “വ്യാമോഹം” എന്ന ചിത്രത്തിലൂടെയാണ് ഇളയരാജ മലയാളത്തിൽ സംഗീതസംവിധായകനായി എത്തുന്നത്.
1980-ൽ “ദൂരം അരികെ” എന്ന ചിത്രത്തിൽ എസ് ജാനകി പാടിയ
പാലരുവീ പാടിവരൂ
പാദസരം ചാർത്തി വരൂ
കുറുമൊഴികളുമായ് ചിരിമണികളുമായ്
തീരങ്ങൾ നിൻ സ്നേഹതീർത്ഥങ്ങളിൽ
നീരാടുവാൻ. . ”
എന്ന സൂപ്പർഹിറ്റ് ഗാനത്തോടെ ഇളയരാജ മലയാളത്തിലും ശ്രദ്ധേയനാവാൻ തുടങ്ങി.
1982 ൽ പുറത്തുവന്ന മോഹൻ സംവിധാനം ചെയ്ത “ആലോലം” എന്ന ചിത്രത്തിലേയും ബാലു മഹേന്ദ്ര സംവിധാനം ചെയ്ത “ഓളങ്ങൾ ” എന്ന ചിത്രത്തിലേയും എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റ് ആയതോടെ മലയാള നാട്ടിലും ഇളയരാജ ഒരു തരംഗമാകാൻ തുടങ്ങി.
എൺപതുകളോടെ തമിഴ് , മലയാളം, തെലുങ്ക് , കന്നട , ഹിന്ദി ചിത്രങ്ങളിലൂടെ ചലച്ചിത്ര സംഗീതരംഗത്ത് ഒരു ശുക്രനക്ഷത്രമായി ഈ സംഗീത പ്രതിഭ ഉദിച്ചുയരുന്ന കാഴ്ച ചലച്ചിത്രലോകം അത്ഭുതത്തോടെ നോക്കിനിന്നത്.
ഏകദേശം രണ്ട് ദശാബ്ദ ത്തോളം കാലം ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ പെരിയരാജയായിരുന്നു ഇളയരാജ.
1985-ൽ “പാറ ” എന്ന സിനിമയില്‍
” അരുവികള്‍ ഓളം തുള്ളും ” എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ പാടിയതടക്കം മലയാളത്തിൽ ഇദ്ദേഹം ഏഴു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സാഗരസംഗമം (തെലുഗു ) സിന്ധുഭൈരവി ത്രമിഴ് ) രുദ്രവീണ (തെലുഗു )
എന്നീ ചിത്രങ്ങളിലൂടെ
മികച്ച സംഗീത സംവിധായകനുള്ള മൂന്നു ദേശീയ അവാര്‍ഡുകളാണ്
ഇദ്ദേഹത്തിന് ലഭിച്ചത് .
ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കു വേണ്ടി ഒരു മാസം കൊണ്ട് സിംഫണി രചിച്ച ചരിത്രവും ഇളയരാജയ്ക്ക് സ്വന്തം.
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കല്ലു കൊണ്ടൊരു പെണ്ണ് , സമ്മോഹനം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണയും , മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം പ്രിയദർശൻ സംവിധാനം ചെയ്ത “കാലാപാനി ” എന്ന ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിക്കുകയുണ്ടായി.
ഇളയരാജ മലയാളത്തിൽ സംഗീതം പകർന്ന ഗാനങ്ങളിലൂടെ ഒന്ന് സഞ്ചരിക്കുന്നത് തീർച്ചയായും ഒരു മധുരമുള്ള അനുഭവമായിരിക്കും.
“തുമ്പീ വാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ്
ഊഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം ..”
( ചിത്രം ഓളങ്ങൾ -രചന ഒഎൻവി കുറുപ്പ് – ആലാപനം എസ് ജാനകി )
“മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ…”
( ചിത്രം പിൻനിലാവ് – രചന യൂസഫലി കേച്ചേരി – ആലാപനം യേശുദാസ്. )
“അല്ലിയിളം പൂവോ
ഇല്ലിമുളം തേനോ
തെങ്ങിളനീരോ തെന്മോഴിയോ
മണ്ണില്‍ വിരിഞ്ഞ
നിലാവോ ..”
( ചിത്രം മംഗളം നേരുന്നു – രചന എം.ഡി രാജേന്ദ്രൻ – ആലാപനം കൃഷ്ണചന്ദ്രൻ)
“വാർമേഘവർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ
പൂമാലകൾ കാമിനിമാർ … ”
( ചിത്രം സാഗരസംഗമം -രചന ശ്രീകുമാരൻ തമ്പി – ആലാപനം ജയചന്ദ്രൻ, മാധുരി )
“യമുനേ നിന്നുടെ നെഞ്ചിൽ
നിറയെ കാർനിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാർവർണ്ണൻ…”
( ചിത്രം യാത്ര – രചന ഒഎൻവി – ആലാപനം എസ് ജാനകിയും സംഘവും )
“ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം…”
( ചിത്രം മൂന്നാംപക്കം – രചന ശ്രീകുമാരൻ തമ്പി – ആലാപനം
ജി വേണുഗോപാൽ’ )
“പുഴയോരത്തിൽ പൂത്തോണിയെത്തീലാ
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി…”
( ചിത്രം അഥർവ്വം – രചന ഒഎൻവി കുറുപ്പ് – ആലാപനം ചിത്ര )
“താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ
കുളിർകൊണ്ടു വാ….”
( ചിത്രം അനശ്വരം – രചന
പി കെ ഗോപി – ആലാപനം എസ് പി ബാലസുബ്രഹ്മണ്യം, കെ എസ് ചിത്ര )
“ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി…..”
(ചിത്രം കാലാപാനി – രചന ഗിരീഷ് പുത്തഞ്ചേരി – ആലാപനം എംജി ശ്രീകുമാർ, കെ എസ് ചിത്ര )
“കോടമഞ്ഞിൻ ഓഹോ താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാ…ലാ…
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്…..”
(ചിത്രം കൊച്ചു കൊച്ചു സന്തോഷങ്ങൾ – രചന കൈതപ്രം ദാമോദരൻ നമ്പൂതിരി -ആലാപനം യേശുദാസ് ചിത്ര ‘)
“മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ നിൻ ചുണ്ടിലുള്ള
ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെൺ പാരിജാത മലരറിയാതെ…. ”
( ചിത്രം മനസ്സിനക്കരെ – രചന ഗിരീഷ് പുത്തഞ്ചേരി – ആലാപനം യേശുദാസ് )
“എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ
മാനത്തെ കൂട്ടിൽ മഞ്ഞു മൈനയുറങ്ങീലേ
താരാട്ടും പാട്ടും മണി തത്തയുറങ്ങീല്ലേ
പിന്നെയും നീയെന്റെ നെഞ്ചിൽ ചാരും
ചില്ലിൻ വാതിലിലെന്തേ മുട്ടീലാ ….. ”
(ചിത്രം അച്ചുവിന്റെ അമ്മ – രചന ഗിരീഷ് പുത്തഞ്ചേരി -ആലാപനം കെ എസ് ചിത്ര)
“ജലതരംഗലീല
ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര നുരയും ഹര്‍ഷധാര
വ്രീളാലോലമീ മോഹാവേശം
ശ്യാമോദാരമീ പ്രേമാകാശം
( ചിത്രം മഞ്ജീരധ്വനി –
രചന എം ഡി രാജേന്ദ്രൻ – ആലാപനം എംജി ശ്രീകുമാർ ചിത്ര)
“കുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം
ഇന്നേതോ തമ്പുരാൻ തന്നേ പോയോ
പല്ലക്കിലേറിയോ വന്നു രാവിൽ
പഞ്ചമിത്തിങ്കളോ
കൂടെ വന്നു
വരവേൽക്കുകയായോ കുരവയിട്ടു കിളികൾ
വഴി നീളേ
വരി നെൽക്കതിരാടാ വയലണിഞ്ഞു ഒരു
നവവധു …”
(ചിത്രം കേരളവർമ്മ പഴശ്ശിരാജ – രചന ഒ എൻ വി -ആലാപനം കെ എസ് ചിത്ര)
എന്നിങ്ങനെയുള്ള ഗാനങ്ങളുടെ രാഗേന്ദു കിരണങ്ങൾ നമ്മുടെ മനസ്സിൽ ചൊരിഞ്ഞ അനുഭൂതികൾ നിത്യസുന്ദരം എന്നേ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ !
സംഗീതരംഗത്ത് ഒരു
വൻവൃക്ഷംഷം പോലെ പടർന്നുപന്തലിച്ചു നിൽക്കുമ്പോഴും ചില വിവാദങ്ങൾ ഇളയരാജയെ തേടിയെത്തിയത് അദ്ദേഹത്തിൻ്റെ പ്രശസ്തിക്ക് മങ്ങലേൽപ്പിച്ചു. പകർപ്പവകാശ ലംഘനം ആരോപിച്ച്, ഇളയരാജ ഗായകരായ എസ്. പി. ബാലസുബ്രഹ്മണ്യം , ചിത്ര എന്നിവർക്ക് നിയമ നോട്ടീസ് അയച്ചത് അത്ഭുതത്തോടെയാണ് സംഗീത പ്രേമികൾ ശ്രവിച്ചത്.
ഇളയരാജയുടെ സംഗീത വഴിയിൽ എന്നും താങ്ങും തണലുമായിരുന്ന എസ് പി ബാലസുബ്രഹ്മണ്യത്തോട് സമ്മതമില്ലാതെ തന്റെ രചനകൾ പാടുന്നത് വിലക്കിയതും അങ്ങനെ ചെയ്താൽ വലിയ റോയൽറ്റി നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയതും ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ അടക്കം എല്ലാവരുടെയും വിമർശനത്തിന് വിഷയമായി.
എസ്.പി.ബിക്ക് നിയമപരമായ നോട്ടീസ് നൽകിയത് മണ്ടത്തരം ആയെന്ന് മാത്രമല്ല ഇതിനെതിരെ ഇന്ത്യയിൽ വൻ ജനരോഷം ഉണ്ടാവുകയും ചെയ്തു.
1943 ജൂൺ 2-ന് ജനിച്ച ഇളയരാജയുടെ പിറന്നാൾ ദിനമാണിന്ന് .
ഇശൈജ്ഞാനി എന്ന് തമിഴകം ആദരപൂർവ്വം വിളിക്കുന്ന ഈ സംഗിത മാന്ത്രികന് പിറന്നാളാശംസകൾ.
( സതീഷ് കുമാർ വിശാഖപട്ടണം പാട്ടോർമ്മകൾ @365 )