
ഷിംല: ഹിമാചൽപ്രദേശിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ചണ്ഡിഗഡ്–മണാലി ഹൈവേയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. കുളു ജില്ലയിലെ കാസോളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്നു പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം. അപകട സമയത്ത് ബസ് അമിത വേഗതയിലായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ഡ്രൈവറും കണ്ടക്ടറും അടക്കം 31 പേർക്കാണു പരുക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ നെർചോക് മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ മാണ്ഡിയിലെ സോണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. അപകടം നടക്കുമ്പോൾ ബസിൽ 40ഓളം പേർ ഉണ്ടായിരുന്നു.