
ചന്ദ്രകളഭം
ചാർത്തിയുറങ്ങും തീരം .
***********
ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരൊറ്റ ഉത്തരമേയുള്ളൂ
“പ്രണയം “.
സ്ത്രീ പുരുഷ ഭേദമില്ലാതെ മനുഷ്യമനസ്സിനെ യുഗയുഗാന്തരങ്ങളായി സ്വാധീനിക്കുന്ന,
ആനന്ദ സാഗരത്തിലാറാടിക്കുന്ന , കാമസുഗന്ധിയായ അനുഭൂതിയാണ് പ്രണയം .
“ഇതിഹാസങ്ങൾ
ജനിക്കും മുൻപേ
ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും
ഒരുമിച്ചു പാടി പ്രേമം ദിവ്യമാമൊരനുഭൂതി…”
എന്ന് വയലാർ എഴുതിയത് എത്രയോ അർത്ഥവത്താണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ..?
” പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു ….”
എന്നാണ് മറ്റൊരു കവി(യൂസഫലി കേച്ചേരി ) പ്രണയത്തെക്കുറിച്ച്
ഓർമ്മപ്പെടുത്തിയത്.
“ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ
മെയ്യിൽ പാതി പകുത്തു തരൂ മനസ്സിൽ പാതി പകുത്തു തരൂ മാൻകിടാവേ …..”
എന്ന ഗാനത്തിലെ ഓരോ വരിയിലും ത്രസിച്ചു നിൽക്കുന്ന ആസക്തി എന്നും പുരുഷ ചേതനകളെ തൊട്ടുണർത്താൻ പ്രാപ്തമായിരുന്നു .
“പ്രേമിച്ചു പ്രേമിച്ചു നിന്നെ
ഞാനൊരു ദേവസ്ത്രീയാക്കും”
എന്ന് കവികളൊക്കെ എഴുതുമ്പോൾ പ്രണയം പെണ്ണിനെ
ദേവസ്ത്രീവരെയാക്കുന്നുണ്ടെന്നല്ലേ അനുശാസിക്കുന്നത് .
പ്രണയ ഗാനങ്ങൾ കൊണ്ട്
മലയാള ചലച്ചിത്ര ഗാനാരാമത്തിൽ വസന്തങ്ങൾ തീർത്ത പ്രിയകവി വയലാർ രാമവർമ്മ മരിക്കുന്നതിനു ഏതാനും മാസങ്ങൾക്ക് മുമ്പ് ഭാവോജ്ജ്വലമായ ഒരു പ്രണയ ഗാനം എഴുതിയിരുന്നു.
“കൊട്ടാരം വിൽക്കാനുണ്ട് ”
എന്ന ചിത്രത്തിലെ ആ
കാവ്യസുരഭിലമായ വരികൾ ഒന്നു കേട്ടു നോക്കൂ …
“ചന്ദ്രകളഭം
ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ
പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു
ജന്മം കൂടി …”
ഹോ…..എത്ര സുന്ദരമായ കൽപ്പനകൾ..?
സന്ധ്യകളും പുഷ്പങ്ങളും മാനസസരസ്സുകളും സ്വർണ്ണമരാളങ്ങളുമുള്ള ഈ ഭൂമി എത്രയോ സുന്ദരമാണെന്ന് കവി വാക്കുകളിലൂടെ വരച്ചിടുന്നു .
ഇവിടെ എത്ര ജീവിച്ചിട്ടും മതിവരുന്നില്ലല്ലോ എന്നും
ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോയെന്നും
ആരായുകയാണ് കവി.
ഗാനം മുന്നോട്ടു പോകുമ്പോൾ
പ്രിയകവി വ്യക്തമായി ചോദിക്കുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട് .
“മതിയാകും വരെ
ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ..!
മോഹാർദ്രമായ ഈ ചോദ്യം കവി മനസ്സിന്റെ കണ്ണാടിയാണ് .
ചോദ്യം നൂറു ശതമാനവും ശരിയല്ലേ … ?
മതിയാകും വരെ പ്രണയിച്ചു മരിച്ചവർ ഇവിടെ ആരും തന്നെയില്ല .
പ്രണയ മനസ്സുകളുടെ മധുരനൊമ്പര സ്മരണകൾ ഉണർത്തുന്ന ഈ ഗാനത്തിന് സംഗീതം നൽകിയത്
ജി ദേവരാജൻ മാസ്റ്ററും ആലപിച്ചത് യേശുദാസും മാധുരിയുമാണ്.
മനോഹരമായ മറ്റു രണ്ടു ഗാനങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു
“സുകുമാരകലകൾ സ്വർണ്ണം പൊതിയും …” (യേശുദാസ് )
“തൊട്ടേനേ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ…”
ജയചന്ദ്രനും മാധുരിയും പാടിയ യുഗ്മഗാനങ്ങളിൽ ഏറ്റവും മനോഹരമായതും
ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളിൽ സംഗീതസംവിധായകനായ ദേവരാജൻ മാസ്റ്റർക്ക് ഏറ്റവും പ്രിയപ്പെട്ടതുമായിരുന്നു പ്രണയാതുരമായ ഈ ഗാനം.
കൂടാതെ
“ജന്മദിനം ജന്മദിനം … ”
( അയിരൂർ സദാശിവൻ ,മാധുരി )
“ഭഗവാൻ ഭഗവാൻ …. ”
(അയിരൂർ സദാശിവൻ , ശ്രീകാന്ത് )
” വിസ്കി കുടിക്കാൻ വെള്ളിക്കിണ്ടി … ”
(ജയചന്ദ്രനും സംഘവും ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
സുവർണ്ണയുടെ ബാനറിൽ കെ കെ സുകു രചനയും സംവിധാനവും നിർവഹിച്ച “കൊട്ടാരം വിൽക്കാനുണ്ട് ” എന്ന ചിത്രത്തിൽ പ്രേംനസീർ , ജയഭാരതി , തിക്കുറിശ്ശി, കെ പി ഉമ്മർ ,അടൂർ ഭാസി തുടങ്ങിയ താരങ്ങളെല്ലാം അണിനിരന്നെങ്കിലും കാലത്തിന് മുൻപേയിറങ്ങിയ ഈ ഹൊറർ ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്.
സിനിമയുടെ പ്രിന്റും ഇപ്പോൾ ലഭ്യമല്ലെന്ന് തോന്നുന്നു.
എങ്കിലും വയലാറിന്റെ ഏറ്റവും മനോഹരമായ ഗാനമടങ്ങിയ ചിത്രം എന്ന നിലയിൽ
“കൊട്ടാരം വിൽക്കാനുണ്ട് ” ഇന്നും ഓർമ്മിക്കപ്പെടുന്നു .
1975 മെയ് 23-ന് വെള്ളിത്തിരകളിലെത്തിയ ഈ ചലച്ചിത്രത്തിൻ്റെ സുവർണ്ണ ജൂബിലിയിലാണിന്ന് .
പ്രിയ കവിയുടെ ആഗ്രഹം പോലെ തന്നെ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ഇപ്പോഴത്തെ ചലച്ചിത്രഗാനങ്ങൾ കേൾക്കുമ്പോൾ ഒരേ മനസ്സോടെ ആഗ്രഹിക്കുന്നുണ്ടാകും , നമ്മുടെയെല്ലാം പ്രിയപ്പെട്ട വയലാറിന് ഈ ഭൂമിയിൽ
ഒരു ജന്മം കൂടി കൊടുത്തിരുന്നുവെങ്കിൽ ….
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )