
മലർക്കൊടി പോലെ .
*********
ഒരുകാലത്ത് കേരളത്തിലെ ഏറ്റവും പ്രശസ്ത മാന്ത്രികനായിരുന്നു
പ്രൊ: ഭാഗ്യനാഥ് .
ഭാഗ്യനാഥിന്റെ മകളായി വിധുബാല പഠിച്ചതും വളർന്നതുമെല്ലാം ഈറോഡിലാണ് .
സ്കൂളിൽ അതിഥിയായി എത്തിയ വിജയലക്ഷ്മി പണ്ഡിറ്റിന് പൂച്ചെണ്ട് കൊടുക്കാൻ ആദ്യമായി സ്റ്റേജിൽ കയറിയ വിധുബാല പിതാവിന്റെ മാജിക് ഷോകളിലും സജീവമായിരുന്നു.
ബി ആർ പന്തലു നിർമ്മിച്ച
“സ്കൂൾ മാസ്റ്റർ “എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് വിധുബാലയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം.
ഹരിഹരന്റെ രണ്ടാമത്തെ ചിത്രമായ “കോളേജ് ഗേളി “ൽ പ്രേംനസീറിന്റെ നായികയായതോടെ മലയാളത്തിലെ തിരക്കുള്ള താരമായി മാറി വിധുബാല.
പിന്നീട് ഏഴുവർഷത്തോളം മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികയായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച വിധുബാല 1981-ൽ വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും സ്വയം വിരമിക്കുകയായിരുന്നു.
സൈക്കോളജിയിൽ ബിരുദമെടുത്ത ഈ നടി ഇടക്കാലത്തിനുശേഷം അമൃത ടിവിയിലെ
” കഥയല്ലിത് ജീവിതം “എന്ന പരിപാടിയുടെ അവതാരകയായി വന്നുകൊണ്ട് ടെലിവിഷൻ പ്രേക്ഷകർക്കും പ്രിയങ്കരിയായി.
മലയാള ചലച്ചിത്രഗാനങ്ങളുടെ വസന്തകാലത്ത് അഭിനയ രംഗത്തെത്തിയതിനാൽ ഒട്ടനവധി നല്ല ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ വിധുബാലക്ക് കഴിഞ്ഞു .
“ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ
നിന്നെ ചന്ദനപ്പല്ലക്കിൽ കേറ്റിടട്ടേ…”
( കോളേജ് ഗേൾ )
“ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി…”
( കാത്തിരുന്ന നിമിഷം )
“മലർക്കൊടിപോലെ
വർണ്ണക്കൊടി പോലെ …. ”
( വിഷുക്കണി )
“സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ …” (സർപ്പം )
“പാതിരാ തണുപ്പ് വീണു
മഞ്ഞു വീണു …”
( ഭൂമിദേവി പുഷ്പിണിയായി )
“മാവിന്റെ കൊമ്പിലിരുന്നൊരു
മൈന വിളിച്ചു … ”
( പ്രവാഹം )
“പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും …. ”
( വിഷുക്കണി )
“വൃശ്ചികപെണ്ണേ
വേളിപ്പെണ്ണേ … ”
( തോമാശ്ലീഹ )
“പ്രണയസരോവര തീരം
പണ്ടൊരു പ്രദോഷസന്ധ്യാനേരം …. ”
(ഇന്നലെ ഇന്ന് )
“തൃപ്രയാറപ്പാ ശ്രീരാമാ …”
( ഓർമ്മകൾ മരിക്കുമോ)
“ദന്തഗോപുരം തപസ്സിന് തിരയും ഗന്ധർവ്വകവിയല്ല ഞാൻ …”
( ഭൂമിദേവി പുഷ്പിണിയായി )
“ചന്ദ്രോദയം കണ്ട് കൈകൂപ്പിനിൽക്കും
സിന്ദൂരവനപുഷ്പം നീ…”
( സിന്ധു )
തുടങ്ങിയ തേനൂറുന്ന ഗാനങ്ങളെല്ലാം വിധുബാലയുടെ മുഖശ്രീയിലൂടെ മലയാളചലച്ചിത്രമണ്ഡലത്തിൽ മിന്നിമറഞ്ഞവയാണ് .
1954 മെയ് 24 ന് ജനിച്ച വിധുബാലയുടെ പിറന്നാളാണിന്ന് . മലയാളസിനിമയിൽ ഗ്ലാമറിന്റെ അതിപ്രസരത്തിൽ വഴുതി വീഴാതെ ആഭിജാത്യമുള്ള കുറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും
ആ കഥാപാത്രങ്ങൾക്ക് ചാരുത നൽകിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ സ്ഥാനം നേടുകയും ചെയ്ത വിധുബാലക്ക് നിറഞ്ഞ മനസ്സോടെ പിറന്നാളാശംസകൾ നേരുന്നു.
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ@365 )